ഷാര്‍ജ: “കാലാതീതമായ മാസ്റ്റർ പീസ്” എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യപ്പെട്ട മൻസൂർ പള്ളൂരിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ? എന്ന പുസ്തകത്തിന്റെ പുതിയ ഇംഗ്ലീഷ് പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് റിലീസ് ചെയ്തു. ഖലീജ്ടൈംസ് മാനേജിങ് എഡിറ്റർ ഐസക് ജോൺ പട്ടാണിപറമ്പിൽ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എം ലിജുവിന് കൈമാറിയാണ് പുസ്തകം റിലീസ് ചെയ്തത്.
ലോകത്ത് നടന്നതും നടക്കാൻ പോകുന്നതുമായ പല കാര്യങ്ങളും മുൻകൂട്ടി കണ്ട് എഴുതിയ മൻസൂർ പള്ളൂരിന്റെ പുസ്തകം എന്നെ അത്ഭുതപ്പെടുത്തിയെന്ന് ഐസക് പട്ടാണിപ്പറമ്പിൽ പറഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ട് ചൈനയുടേത് എന്ന പോലെ ഇന്ത്യയുടേത്കൂടി ആയിരിക്കുമെന്ന ആശയം അദ്ദേഹം പങ്ക് വെച്ചു.
ഇന്ത്യ കൂടുതൽ ശ്രദ്ധപിടിച്ചു പറ്റിയതിന്റെ പിറകിൽ നരേന്ദ്രമോദിയെ പ്രകീർത്തിച്ച ഐസക്കിന്റെ വാദത്തിന് മൻസൂർ പള്ളൂർ മറുവാക്ക് പറഞ്ഞത് ഹർഷാരവത്തോടെയാണ് സദസ്സ് എതിരേറ്റത്. ഇന്ത്യയുടെ യശസ്സ് ഉയർന്ന് വന്നത് നെഹ്റു, രാജീവ് തുടങ്ങി മൻമോഹൻ സിങ്ങ് വരെയുള്ളവരുടെ നീണ്ട കാലഘട്ടെത്തെ ശ്രമം ആർക്കും ചെറുതായി കാണാനാവില്ലെന്ന് മൻസൂർ പള്ളൂർ പറഞ്ഞു.
യുവാൽ നോവാ ഹരാരിയുടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ 21 ലെസൻസ് ഫോർ ദ ട്വെന്റി ഫസ്റ്റ് സെഞ്ച്വറിയോട് കിടപിടിക്കുന്ന ഗ്രന്ഥമാണ് മൻസൂർ പള്ളൂരിന്റെ ടൂ ഹൂം ഡെസ് ദ ട്വെന്റി ഫസ്റ്റ് സെഞ്ച്വറി ബിലോങ്ങ് ? എന്നതായിരുന്നു എം ലിജുവിന്റെ പുസ്തകത്തെക്കുറിച്ചുള്ള നിരീക്ഷണം.
ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് വൈ.എ റഹീം, എഴുത്തുകാരി ഡോ. ധനലക്ഷ്മി, സാജീദ് ആറാട്ട് പുഴ, പ്രതാപൻ തായാട്ട് എന്നിവർ സംസാരിച്ചു.