ഷാര്‍ജ: മലയാളത്തിലെ ഒട്ടുമിക്ക പ്രസാധകരും ഷാർജ പുസ്തകമേളയിൽ അതീവ താത്പര്യത്തോടെ പങ്കെടുക്കുന്നു. ലോകത്തിൻറെ വിവിധ കോണുകളിൽ നിന്ന് മലയാളികൾ അക്ഷരസ്നേഹം നെഞ്ചിലേറ്റി ഈ ഭൂമികയിലേക്ക് എത്തുകയാണ്. ഇത്തവണയും നാട്ടിൽ നിന്നും പ്രശസ്‌ത എഴുത്തുകാരും പ്രസാധകരും പുസ്തകമേളയിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നിരിക്കുന്നു.
കണ്ണൂർ കൈരളി ബുക്‌സ് ഇത്തവണ ഒരുപാട് നല്ല പുസ്തകങ്ങളുമായാണ് എത്തിയിരിക്കുന്നത്. മലയാളികൾക്ക് മറക്കുവാൻ കഴിയാത്ത ഒട്ടനവധി സുന്ദര ഗാനങ്ങൾക്ക് ഈണമിട്ട രവീന്ദ്രൻ മാഷിന്റെ ഭാര്യ ശോഭന രവീന്ദ്രൻ എഴുതിയ 'ഒരു മുളംതണ്ട് മുരളികയായപ്പോൾ' ഇത്തവണത്തെ പുസ്തകമേളയുടെ പ്രത്യേകതയാണ്.
ഒട്ടനവധി പ്രവാസികളുടെ നല്ല പുസ്തകങ്ങൾ കൈരളി വഴി മലയാളത്തിന് നൽകുവാൻ കഴിഞ്ഞു എന്നത് കൈരളിക്ക് അഭിമാനമാണെന്ന് കൈരളി ബുക്‌സിന്റെ അമരക്കാരൻ അശോക് കുമാർ സത്യം ഓൺലൈനോട് പറഞ്ഞു. പലരുടെയും പുസ്തകങ്ങൾ ആദ്യ ദിവസങ്ങളിൽ തന്നെ വിറ്റുതീർന്നു. ചിലത് രണ്ടും മൂന്നും എഡിഷൻ ഇറക്കുന്നുണ്ട്. വായനക്കാരുടെ ഭാഗത്തു നിന്നും മുൻ വർഷങ്ങളേക്കാൾ നല്ല പ്രതികരണം ഉണ്ട്. കോവിഡ് ഒക്കെ അകന്ന് സന്തോഷത്തോടെ വായനക്കാർ എത്തുകയും പുസ്തകങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു എന്നും അശോക് കുമാർ കൂട്ടിച്ചേർത്തു.
ഈ വർഷം അമ്പതിൽപ്പരം പുസ്തകങ്ങൾ കൈരളി പ്രസിദ്ധീകരിക്കുന്നുവെന്ന് കൈരളി എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അറിയിച്ചു. ഓരോ രചനകളിലൂടെയും കയറിയിറങ്ങി പുസ്തകരൂപത്തിൽ ആക്കുക എന്ന ഗംഭീര പ്രയത്നം അതിൻറെ ഫലപ്രാപ്തിയിൽ എത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
വായനക്കാരിൽ നിന്നും ഇത്തവണ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൈരളി ബുക്‌സിലെ വിജു അറിയിച്ചു. ഉത്സവമേളത്തിൽ പെങ്കെടുക്കുവാൻ എത്തുന്ന പ്രതീതിയിൽ വായനക്കാരെ കാണുന്നത് തന്നെ സന്തോഷം എന്ന് വിജു കൂട്ടിച്ചേർത്തു.
ഷാർജ പുസ്തകമേള അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോൾ വായനക്കാർക്കായി ഒരുപാട് ഓഫറുകൾ കൈരളി നൽകുന്നു. ഒരുമിച്ച് പുസ്തകങ്ങൾ എടുക്കുമ്പോൾ നല്ല ഡിസ്‌കൗണ്ട് നൽകുന്നു. പുസ്തകം വാങ്ങുവാൻ ക്രെഡിറ്റ് കാർഡും ഉപയോഗിക്കാം.