പാലക്കാട്: തൊഴിൽ നിയമങ്ങൾ ലംഘിച്ച് കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ആക്കാനുള്ള ശ്രമത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് ഡിപ്പോകളിൽ ഒപ്പുശേഖരണം നടത്തി.
8 മണിക്കൂർ ഡ്യൂട്ടി എന്ന ഇന്ത്യൻ പാർലമെൻറ് പാസാക്കിയ തൊഴിൽ നിയമം നിലനിൽക്കുമ്പോൾ അതിനെ അട്ടിമറിച്ചു കൊണ്ട് കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിൽ വരുത്താൻ ഓർഡർ ഇറക്കിയതിനെതിരെ കെഎസ്ടിഎംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ആരംഭിച്ചു.
ഇതിന്റെ ആദ്യപടിയെന്ന നിലയിൽ നിയമ വിരുദ്ധമായ ഡ്യൂട്ടി ചെയ്യാൻ സാധിക്കില്ല എന്നറിയിച്ചു കൊണ്ടുള്ള വിയോജന കുറിപ്പിൽ ജീവനക്കാരുടെ ഒപ്പുശേഖരണം തുടങ്ങി.
എംസിക്ക് സമർപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന ഈ ഒപ്പുശേഖരണം ജൂലൈ 6 ന് ഡിപ്പോ അധികാരികൾക്ക് നൽകും.
2011 ലെ ശമ്പളം വാങ്ങുന്ന ജീവനക്കാരനെ അടിമകളെ പോലെ കാണുന്ന ഇടതു സർക്കാർ നയം തിരുത്തണമെന്നും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഉൾപ്പടെയുള്ള നഗ്നമായ തൊഴിലവകാശ ങ്ങളുടെ ലംഘനം ശക്തമായി ചെറുത്തു തോൽപ്പിക്കുമെന്നും ഒപ്പുശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പാലക്കാട് ഡിപ്പോയിൽ നടത്തിക്കൊണ്ട് ജില്ലാ സെക്രട്ടറി ടി.വി രമേഷ് കുമാർ പറഞ്ഞു.
ജില്ലാ വർക്കിംഗ് പ്രസിഡൻറ് സുരേഷ് കൃഷ്ണൻ, എം കണ്ണൻ, എൽ രവിപ്രകാശ്, നാഗനന്ദകുമാർ, സി രാജഗോപാൽ എന്നിവർ ഒപ്പുശേഖരണത്തിന് നേതൃത്വം നൽകി.