New Update
ഓൺലൈൻ ഡേറ്റിംഗ് ആപ്പ് ഇന്ന് പുതിയ കാര്യമല്ല. ഈ ആപ്പുകൾ ഉപയോഗിക്കുന്നവരും നമുക്കിടയിൽ ഏറെ ഉണ്ട്.എന്നാൽ ഇത്തരം ആപ്പുകളിലെ ചതികുഴികളെ കുറിച്ച് അധികം ആർക്കും അറിയില്ല.
പ്രണയത്തിൽ കുരുക്കി ഇറ്റാലിയൻ സ്വദേശിയായ വ്യക്തിയിൽ നിന്നും കാമുകി 15 കോടി തട്ടിയെടുത്തു എന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഹോങ്കോങ്ങില്‍ താമസിക്കുന്ന ഫിനാൻഷ്യൽ കൺസൾട്ടന്റായ യുവാവിനെ ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെ പരിചയപ്പെട്ട അജ്ഞാതയായ യുവതിയാണ് തട്ടിപ്പിന് ഇര ആക്കിയത്.
സിംഗപ്പൂരിൽ നിന്നുള്ള ഒരു വനിതാ ഇൻവെസ്റ്റ്‌മെന്റ് ബ്രോക്കറായി ആൾമാറാട്ടം നടത്തിയാണ് കോൺ ആർട്ടിസ്റ്റായ സ്ത്രീ ഇയാളെ വലയിലാക്കിയത്. ടിൻഡറിലൂടെ ആരംഭിച്ച ഇരുവരുടെയും ചാറ്റിങ് അധികം വൈകാതെ തന്നെ വാട്സാപ്പിലേക്ക് മാറി. യുവതിയുമായി പ്രണയബന്ധത്തിൽ ആയതോടെ കാമുകൻ യുവതി പറഞ്ഞ മുഴുവൻ കാര്യങ്ങളും വിശ്വാസത്തിൽ എടുക്കുകയും അതുപോലെതന്നെ പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് യുവതി ഇരയാക്കപ്പെട്ട വ്യക്തിയോട് തന്റെ സമ്പാദ്യം മുഴുവൻ ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
യുവതി പറഞ്ഞത് അനുസരിച്ചു ഇയാൾ യുവതി പറഞ്ഞ വ്യാജ ട്രേഡിങ് വെബ്സൈറ്റിൽ പണം നിക്ഷേപിച്ചു. 1.8 മില്യൺ ഡോളർ അതായത് 15 കോടി ഇന്ത്യൻ രൂപയാണ് ഇയാൾ ഇത്തരത്തിൽ യുവതിയുടെ വാക്ക് വിശ്വസിച്ച് ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിച്ചത്. ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കുന്നത് ഉയർന്ന വരുമാനം നൽകുമെന്നായിരുന്നു യുവതിയുടെ അവകാശവാദം. എന്നാൽ തന്റെ പണവും ലാഭം എന്ന് വിളിക്കപ്പെടുന്നവയും വീണ്ടെടുക്കാൻ കഴിയാതെ വന്നതോടെയാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവാവിന് മനസ്സിലായത്. തുടർന്ന് ഇയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചു.
ഇയാളുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. യുവതികളെ ഉപയോഗിച്ച് പണം തട്ടിയെടുക്കുന്ന തട്ടിപ്പ് സംഘങ്ങൾ വ്യാപകമായി സൈബർ ഇടങ്ങളിൽ മറഞ്ഞിരിപ്പുണ്ടെന്നും സമാനമായ രീതിയിലുള്ള നിരവധി കേസുകളാണ് സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നും പൊലീസ് പറഞ്ഞു.