കുട്ടി ക്രിക്കറ്റിലെ വലിയ താരങ്ങള്‍; കെ.സി.എല്ലിന്റെ ആവേശമാകാന്‍ കെ.ജെ. രാകേഷും അരുണ്‍ പൗലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങള്‍

പ്രായം തളര്‍ത്താത്ത ആവേശവുമായി കെ.സി.എല്‍. രണ്ടാം സീസണ് തയ്യാറെടുക്കുകയാണ് ഇവരെല്ലാം.

New Update
44e99c56-ac25-4e75-8894-49f343e0b7c0

ക്രിക്കറ്റ് ആവേശത്തിന്റെ രണ്ടാം സീസണ്‍ തുടങ്ങാന്‍ ഏതാനും ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. കെ.സി.എല്‍. അടുത്തെത്തി നില്‍ക്കെ യുവാക്കള്‍ക്കൊപ്പം കഠിനപ്രയത്‌നത്തിലാണ് ചില സീനിയര്‍ താരങ്ങളും. കെ.ജെ. രാകേഷ്, അരുണ്‍ പൗലോസ്, സി.വി. വിനോദ് കുമാര്‍, മനു കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം കേരളത്തിന്റെ രഞ്ജി ടീമംഗം കൂടിയായ മറുനാടന്‍ താരം ജലജ് സക്‌സേനയുമുണ്ട്. പ്രായം തളര്‍ത്താത്ത ആവേശവുമായി കെ.സി.എല്‍. രണ്ടാം സീസണ് തയ്യാറെടുക്കുകയാണ് ഇവരെല്ലാം.

Advertisment

ഈ സീസണിലെ ഏറ്റവും പ്രായം കൂടിയ താരം കെ ജെ രാകേഷ് ആണ്. 42കാരനായ രാകേഷിനിത് കെ.സി.എല്ലിലെ ആദ്യ സീസണാണ്. ഇടം കയ്യന്‍ ബാറ്ററും വലം കയ്യന്‍ ഓഫ് സ്പിന്നറുമായ രാകേഷ് 17 ഫസ്റ്റ്ക്ലാസ് മല്‌സരങ്ങള്‍ കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ സെഞ്ച്വറിയടക്കം 565 റണ്‍സും 11 വിക്കറ്റുകളും നേടി. 

ലിസ്റ്റ് എ ക്രിക്കറ്റിലും തിളങ്ങിയിട്ടുള്ള രാകേഷ് സജീവ ക്രിക്കറ്റില്‍ നിന്ന് പിന്മാറി പരിശീലകനും സെലക്ടറുമായി തുടരുമ്പോഴാണ് കെസിഎല്ലിന്റെ ആദ്യ സീസണെത്തുന്നത്. സെലക്ടറെന്ന രീതിയിലുള്ള ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ തവണ കളിക്കാനായില്ല. അത് പൂര്‍ത്തിയാക്കിയാണ് ഇത്തവണ രണ്ടാം സീസണ് കളിക്കാനിറങ്ങുന്നത്. 75000 രൂപയ്ക്കാണ് രാകേഷിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിലെടുത്തിരിക്കുന്നത്. 

ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ അരുണ്‍ പൌലോസ് വെടിക്കെട്ട് ബാറ്ററായാണ് കേരള ക്രിക്കറ്റില്‍ അറിയപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ കൊല്ലം സെയിലേഴ്‌സിനായി ചില ശ്രദ്ധേയ ഇന്നിങ്‌സുകള്‍ കാഴ്ച വയ്ക്കുകയും ചെയ്തു. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെതിരെ 24 പന്തുകളില്‍ നേടിയ 44 റണ്‍സായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. ടീമിന് വേണ്ടി ആകെ 164 റണ്‍സ് നേടിയ ബാറ്റിങ് മികവാണ് അരുണിന് ഇത്തവണയും കെസിഎല്ലിലേക്ക് വഴിതുറന്നത്. 39കാരനായ അരുണിനെ തൃശൂര്‍  ടൈറ്റന്‍സ് 80000 രൂപയ്ക്കാണ് ടീമിലെടുത്തത്. 

ടൈറ്റന്‍സിനൊപ്പം തന്നെയുള്ള സി വി വിനോദ് കുമാറാണ് ഈ സീസണിലെ മറ്റൊരു പരിചയസമ്പന്നനായ താരം. 38കാരനായ വിനോദിനെ 6.20 ലക്ഷത്തിനാണ്  തൃശൂര്‍ സ്വന്തമാക്കിയത്. ക്ലബ്ബ് ക്രിക്കറ്റില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള വിനോദ്, രഞ്ജി ട്രോഫി അടക്കമുള്ള ടൂര്‍ണ്ണമെന്റുകളില്‍ കേരളത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ തിരുവനന്തപുരത്തിനായി ഇറങ്ങിയ വിനോദ് 13 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. കൊല്ലം സെയിലേഴ്‌സിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ പ്രകടനമായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. 

കഴിഞ്ഞ സീസണില്‍ കൊച്ചിക്കൊപ്പമായിരുന്ന മനു കൃഷ്ണന്‍ ഇത്തവണ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനായാണ് കളിക്കാനിറങ്ങുക. 37കാരനായ മനുകൃഷ്ണന്‍ കഴിഞ്ഞ സീസണിലെ രണ്ടാമത്തെ വിലയേറിയ താരമായിരുന്നു. ഏഴ് ലക്ഷം രൂപയ്ക്കായിരുന്നു കൊച്ചി അന്ന് മനുവിനെ സ്വന്തമാക്കിയത്. 101 റണ്‍സും നാല് വിക്കറ്റുമായിരുന്നു സമ്പാദ്യം. ഇടംകയ്യന്‍ ഫാസ്റ്റ് ബൗളറും ബാറ്ററുമായ മനു ഓള്‍റൌണ്ടറാണ്. 

കേരളത്തിനായി രഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലും ഉജ്ജ്വല ബൌളിങ് കാഴ്ച വച്ചിട്ടുള്ള മനു രണ്ടാം സീസണില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ സീസണില്‍ കളിക്കാതിരുന്ന ജലജ് സക്‌സേനയാണ് ലീഗിലെ മുതിര്‍ന്ന താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയന്‍. 12.40 ലക്ഷത്തിലാണ് ജലജ് സക്‌സേനയെ ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയിട്ടുള്ളത്. 

ലീഗിലെ പല യുവതാരങ്ങളുടെയും പ്രായത്തേക്കാള്‍ ദൈര്‍ഘ്യമുള്ള ക്രിക്കറ്റ് കരിയര്‍ സ്വന്തമായുള്ളവരാണ് ഇവരെല്ലാം. കയറ്റിറക്കങ്ങളും വിജയ പരാജയങ്ങളും ഒട്ടേറെ കണ്ടിട്ടുള്ള ക്രിക്കറ്റ് കരിയറുകള്‍.  പണത്തിനും പ്രശസ്തിക്കുമപ്പുറം ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശമാണ് ഇവരെ കെസിഎല്ലിലേക്ക് എത്തിച്ചത്. ഇവരുടെ അനുഭവ സമ്പത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള അവസരമാണ് യുവതാരങ്ങളെ സംബന്ധിച്ച് മുന്നിലുള്ളത്.

 

Advertisment