ശ്രീലങ്ക; കഴിഞ്ഞ ഒക്‌ടോബർ 23ന് മെൽബണിൽ നടന്ന ടി20 ലോകകപ്പ് പോരാട്ടത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും വീണ്ടും പരസ്‌പരം ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ഏഷ്യാ കപ്പ് 2023ലെ ഗ്രൂപ്പ് എ മത്സരത്തിൽ സെപ്റ്റംബർ 2, ശനിയാഴ്‌ച ശ്രീലങ്കയിലെ പല്ലേക്കലെയിലാണ് ബദ്ധവൈരികൾ തമ്മിൽ ഏറ്റുമുട്ടുക. ഇരു രാജ്യങ്ങൾക്കും ഇടയിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും, മറ്റ് ഉഭയ കക്ഷി ബന്ധവും കണക്കിലെടുക്കുമ്പോൾ ഈ മത്സരത്തിന് പലവിധ മാനങ്ങളാണുള്ളത്.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയും പാകിസ്ഥാനും അഞ്ച് തവണ വരെ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. 2012-13 സീസണിന് ശേഷം ചിരവൈരികൾ ഉഭയകക്ഷി പരമ്പരകൾ കളിച്ചിട്ടില്ല. അതുകൊണ്ടാണ് ഐസിസി ടൂർണമെന്റുകളിലും ഏഷ്യാ കപ്പ് മീറ്റിംഗുകളിലും മാത്രം നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങൾക്കായി ക്രിക്കറ്റ് ലോകം മുഴുവൻ കാത്തിരിക്കുന്നത്.
സെപ്റ്റംബർ 10ന് കൊളംബോയിൽ നടക്കുന്ന 2023 ഏഷ്യാ കപ്പിന്റെ സൂപ്പർ 4 ഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാൻ സാധ്യതയുണ്ട്, ഫൈനലിലും ഇരു ടീമുകളും എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഒക്‌ടോബർ 14ന് അഹമ്മദാബാദിൽ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരത്തിന്റെ മുന്നോടിയായുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് ഏഷ്യാ കപ്പിനെ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും നോക്കികാണുന്നത്.
അതേസമയം, മത്സരം നടക്കുന്ന പല്ലേക്കലെയിലെ മഴ സാധ്യതയാണ് ആരാധകരെയും ടീമുകളെയും ഒരുപോലെ അലട്ടുന്നത്. സെപ്റ്റംബർ രണ്ടിന് ഇവിടെ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇത്രയും പ്രതികൂല സാഹചര്യങ്ങൾക്ക് ഇടയിലും രണ്ട് ടീമുകളെയും ഏറ്റുമുട്ടൽ കാണാൻ ലക്ഷക്കണക്കിന് ആരാധകരാണ് കാത്തിരിക്കുന്നത്.