ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് തയ്യാറെടുക്കുന്ന ന്യൂസീലന്‍ഡ് ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനൽ പോരാട്ടത്തിനിടെ പരിക്കേറ്റ പേസര്‍ മാറ്റ് ഹെന്‍റിക്ക് ഫൈനൽ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്.
സെമിയില്‍ ഹെന്‍റിക് ക്ലാസനെ പുറത്താക്കാനുള്ള ക്യാച്ചിനിടെയാണ് ഹെന്‍റിക്ക് പരിക്കേല്‍ക്കുന്നത്. മത്സരത്തിനിടെ തോളിടിച്ചുവീണാണ് ഹെന്‍റിക്ക് പരിക്കേറ്റത്.
10 വിക്കറ്റുകളുമായി ഇതുവരെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് ഹെൻറി.
ഇന്ത്യയുമായി നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടേതുള്‍പ്പെടെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഹെൻറി.
താരത്തിന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ച് ഇപ്പോള്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് കിവീസ് ചോക്ക് ഗാരി സ്‌റ്റെഡ് വ്യക്തമാക്കി.
അദ്ദേഹത്തെ പരമാവധി ഫൈനലില്‍ കളിപ്പിക്കാന്‍ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെൻറിക്ക് കളിക്കാനായില്ലെങ്കില്‍ ജേക്കബ് ഡഫിയോ നഥാന്‍ സ്മിത്തോ ടീമിലെത്തും.