ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെതിരെ വംശീയ അധിക്ഷേപം നടത്തിയ മുന്‍ പാക് താരം കമ്രാന്‍ അക്മലിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാക് മത്സരത്തിനിടെ ഒരു പാക് ചാനലിനോട് പ്രതികരിക്കുന്നതിനിടെയാണ് കമ്രാന്‍ അക്മല്‍ അര്‍ഷ്ദീപ് സിങിനെ മതത്തിന്റെ അടിസ്ഥാനത്തില്‍ പരിഹസിച്ചത്.
പാകിസ്ഥാന്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യയ്ക്കു വേണ്ടി അവസാന ഓവര്‍ എറിയാന്‍ അര്‍ഷ്ദീപ് തയ്യാറെടുക്കുന്നതിനിടെയായിരുന്നു കമ്രാന്‍ അക്മലിന്റെ വിവാദ പരാമര്‍ശം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്നാണ് ഹര്‍ഭജന്‍ മറുപടിയുമായി രംഗത്തെത്തിയത്.
"നിങ്ങളുടെ വൃത്തികെട്ട വായ തുറക്കുന്നതിന് മുമ്പ് നിങ്ങൾ സിഖുകാരുടെ ചരിത്രം അറിഞ്ഞിരിക്കണം. നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും ആക്രമണകാരികൾ തട്ടിക്കൊണ്ടുപോയപ്പോൾ ഞങ്ങൾ സിഖുകാരാണ് രക്ഷിച്ചത്. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു. കുറച്ച് നന്ദി കാണിക്കുക," എന്നായിരുന്നു ഹര്‍ഭജന്റെ മറുപടി.