മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ബിസിസിഐ. ക്യാപ്റ്റൻ രോഹിത് ശർമ്മ, മുഖ്യപരിശീലകന്‍ രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാർക്കർ എന്നിവർ കഴിഞ്ഞയാഴ്ച മുംബൈയിൽ വച്ച് ടി20 ലോകകപ്പ് ടീമിനെ കുറിച്ച് ചർച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് ഹാർദിക്കിൻ്റെ ബൗളിംഗ് ഫിറ്റ്‌നെസിൽ ആശങ്കാകുലരാണ്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ ഹാര്‍ദ്ദിക്കിന് കാര്യമായ മികച്ച പ്രകടനം ഇതുവരെ കാഴ്ചവയ്ക്കാനായിട്ടില്ല. ആറ് മത്സരങ്ങളിൽ നിന്ന് 131 റൺസ് മാത്രമാണ് ഹാർദിക് പാണ്ഡ്യയുടെ സമ്പാദ്യം.ബൗളിംഗിലും മികവ് പുലര്‍ത്താനാകുന്നില്ല. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ആറു പന്തില്‍ 21 റണ്‍സാണ് താരം വിട്ടുകൊടുത്തത്.
ഹാര്‍ദ്ദിക്കിന്റെ ബൗളിംഗിനെക്കുറിച്ചാണ് രോഹിതും ദ്രാവിഡും അഗാര്‍ക്കറും പ്രധാനമായും ചര്‍ച്ച ചെയ്തത്. അതായത്, ബൗളിംഗില്‍ മികവ് പുലര്‍ത്തുന്ന ഒരു ഓള്‍ റൗണ്ടറെയാണ് ടീം മുഖ്യമായും തേടുന്നതെന്ന് വ്യക്തം.
ഇതുവരെയുള്ള ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് തവണ മാത്രമാണ് പാണ്ഡ്യ തൻ്റെ മുഴുവൻ ക്വാട്ടയും ബൗൾ ചെയ്തത്. ഡൽഹി ക്യാപിറ്റൽസിനും രാജസ്ഥാൻ റോയൽസിനും എതിരെ അദ്ദേഹം ഒരു ഓവർ പോലും എറിഞ്ഞില്ല.
ഐപിഎല്ലിൽ സ്ഥിരമായി പന്തെറിഞ്ഞാൽ മാത്രമേ പാണ്ഡ്യയെ ടി20 ലോകകപ്പിലേക്ക് സെലക്ടർമാർ പരിഗണിക്കൂ എന്നാണ് റിപ്പോർട്ട്. പാണ്ഡ്യയെ പരിഗണിച്ചില്ലെങ്കില്‍ ശിവം ദുബെ, വെങ്കിടേഷ് അയ്യര്‍ എന്നീ പേരുകള്‍ ടീം പരിഗണിച്ചേക്കാം. എന്നാല്‍ ദുബെയും, അയ്യരും ബാറ്റിംഗില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നത് ഇരുവര്‍ക്കും തിരിച്ചടിയാകാനും സാധ്യതയേറെ.