ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനായില്ലെങ്കിലും മുംബൈ ഇന്ത്യന്‍സിന് ആശ്വസിക്കാം, പോരാട്ടവീര്യം കാഴ്ചവച്ചതിന്. ഡല്‍ഹി ഉയര്‍ത്തിയ 258 റണ്‍സ് എന്ന വിജയലക്ഷ്യത്തിന് ബാറ്റേന്തിയ മുംബൈ ഒടുവില്‍ 10 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. സ്‌കോര്‍: ഡല്‍ഹി-20 ഓവറില്‍ നാലു വിക്കറ്റിന് 257. മുംബൈ-20 ഓവറില്‍ 9 വിക്കറ്റിന് 247.
32 പന്തില്‍ 63 റണ്‍സെടുത്ത തിലക് വര്‍മ, 24 പന്തില്‍ 46 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ, 17 പന്തില്‍ 37 റണ്‍സെടുത്ത ടിം ഡേവിഡ്, 13 പന്തില്‍ 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് എന്നിവര്‍ മുംബൈയ്ക്കായി പൊരുതി. ഡല്‍ഹിക്കു വേണ്ടി റാസിഖ് സലാം മൂന്ന് വിക്കറ്റും, ഖലീല്‍ അഹമ്മദും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഓസീസ് താരം ജേക്ക് ഫ്രേസർ മക്ഗുർക്കിന്റെ പ്രകടനമാണ് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായി എത്തി ആദ്യ പന്ത് മുതല്‍ അടിച്ചുതകര്‍ത്ത ജേക്ക് ഫ്രേസർ മക്ഗുർക്ക് 27 പന്തില്‍ 84 റണ്‍സാണെടുത്തത്. 11 ഫോറും ആറു സിക്‌സറും മക്ഗുർക്ക് പായിച്ചു. പീയുഷ് ചൗളയുടെ പന്തില്‍ മുഹമ്മദ് നബി ക്യാച്ചെടുത്താണ് താരം ഔട്ടായത്.
പുറത്താകാതെ 25 പന്തില്‍ 48 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, 17 പന്തില്‍ 41 റണ്‍സെടുത്ത ഷായ് ഹോപ്പ്, 27 പന്തില്‍ 36 റണ്‍സെടുത്ത അഭിഷേക് പോറല്‍, 19 പന്തില്‍ 29 റണ്‍സെടുത്ത ഋഷഭ് പന്ത്, പുറത്താകാതെ ആറു പന്തില്‍ 11 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍ എന്നിവരും ഡല്‍ഹിക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി.