കെസിഎ പ്രസിഡൻ്റ്സ് ട്രോഫി : റോയൽസും ലയൺസും ഫൈനലിൽ

New Update
kca
ആലപ്പുഴ: കെസിഎ പ്രസിഡൻ്റ്സ് ട്രോഫിയുടെ ഫൈനലിൽ റോയൽസ് ലയൺസിനെ നേരിടും. ലീഗ് ഘട്ടം അവസാനിച്ചതോടെ പോയിൻ്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ലയൺസും  റോയൽസും  ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഇതേ ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ ലീഗ് ഘട്ടത്തിലെ അവസാന മല്സരത്തിൽ ലയൺസ് റോയൽസിനെ നാല് വിക്കറ്റിന് തോല്പിച്ചു. മറ്റൊരു മല്സരത്തിൽ ഈഗിൾസ് ടൈഗേഴ്സിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി.


കരുത്തന്മാരുടെ പോരാട്ടത്തിൽ കൃഷ്ണദേവൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് ലയൺസിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. 48 റൺസെടുത്ത ജോബിൻ ജോബിയും 43 റൺസെടുത്ത റിയ ബഷീറുമാണ് റോയൽസ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. അവസാന ഓവറുകളിൽ എട്ട് പന്തുകളിൽ നിന്ന് 22 റൺസുമായി അഖിൽ സ്കറിയയും മികച്ച പ്രകടനം കാഴ്ച വച്ചു. ലയൺസിനായി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Advertisment
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസിന് മുൻനിര ബാറ്റർ മികച്ച തുടക്കം നല്കി. അശ്വിൻ ആനന്ദ് 42ഉം അർജുൻ എ കെ 33ഉം ഗോവിന്ദ് പൈ 29ഉം റൺസ് നേടി. എന്നാൽ തുടരെ നാല് വിക്കറ്റുകൾ നഷ്ടമായതോടെ  തോൽവി മുന്നിൽക്കണ്ട ലയൺസിന് വിജയമൊരുക്കിയത് അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞു കൃഷ്ണദേവൻ്റെ പ്രകടനമാണ്. 12 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്ലുമടക്കം 43 റൺസുമായി കൃഷ്ണദേവൻ പുറത്താകാതെ നിന്നു. രണ്ട് പന്തുകൾ ബാക്കി നില്ക്കെ റോയൽസ് ലക്ഷ്യത്തിലെത്തി.


ഈഗിൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സിന് ബാറ്റർമാരുടെ മോശം പ്രകടനം തിരിച്ചടിയായി. അഭിഷേക് നായരും അൻഫലും രോഹൻ നായരും മാത്രമാണ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. 19.1 ഓവറിൽ 104 റൺസിന് ടൈഗേഴ്സ് ഓൾ ഔട്ടാവുകയായിരുന്നു. 37 റൺസെടുത്ത അഭിഷേകാണ് ടോപ് സ്കോറർ. അൻഫൽ 25ഉം രോഹൻ 21ഉം റൺസെടുത്തു.
 
മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ക്യാപ്റ്റൻ സിജോമോൻ ജോസഫും രാഹുൽ ചന്ദ്രനുമാണ് ഈഗിൾസ് ബൌളിങ് നിരയിൽ തിളങ്ങിയത്. അജിത് വാസുദേവൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഈഗിൾസ് 8.1 ഓവറിൽ അനായാസം ലക്ഷ്യത്തിലെത്തി. വിഷ്ണുരാജും അനന്തകൃഷ്ണനും നല്കിയ അതിവേഗ തുടക്കത്തിന് ശേഷമെത്തിയ അക്ഷയ് മനോഹറും തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ച വച്ചു. 17 പന്തുകളിൽ നാല് ഫോറും മൂന്ന് സിക്സുമടക്കം 40 റൺസ് നേടിയ അനന്തകൃഷ്ണനാണ് ഈഗിൾസിൻ്റെ ടോപ് സ്കോറർ. വിഷ്ണുരാജ് 31ഉം അക്ഷയ് മനോഹർ 12 പന്തുകളിൽ 32 റൺസുമായും പുറത്താകാതെ നിന്നു.
Advertisment