കോലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സ്‌കോട്‌ലൻഡിനെ 150 റണ്ണിന് തകർത്തു.
അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ചുറി കുറിച്ച ഇന്ത്യൻ താരം തൃഷ ഗൊങ്കാഡിയുടെ ഓൾറൗണ്ട് മികവാണ് സൂപ്പർ സിക്‌സിലെ അവസാനമത്സരത്തിൽ നിർണായകമായത്.
53 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. 59 പന്തിൽ 110 റൺസുമായി പുറത്താകാതെ നിന്ന തൃഷ 13 ഫോറുകളും നാല് സിക്സറുകളും നേടി.
സ്‌പിൻ ബൗളറായ പത്തൊമ്പതുകാരി രണ്ട് ഓവറിൽ ആറ് റൺ വഴങ്ങി മൂന്ന് വിക്കറ്റുമെടുത്തു. അണ്ടർ 19 ലോകകപ്പിലെ ആദ്യ സെഞ്ചുറിയാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒന്നിന് 208 എന്ന മികച്ച സ്‌കോർ കുറിച്ചു. സഹ ഓപ്പണർ ജി കമാലിനി 42 പന്തിൽ അർധസെഞ്ചുറി (51) കണ്ടെത്തി.
സനിക ചൽകെ 29 റണ്ണുമായി തൃഷയ്‌ക്ക് കൂട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലന്റ് 14 ഓവറിൽ 58 റൺസിന് ഓൾഔട്ടായി.
ആയുഷി ശുക്ല മൂന്ന് ഓവറിൽ എട്ട് റൺ നൽകി നാല് വിക്കറ്റെടുത്തു. വൈഷ്‌ണവി ശർമയ്‌ക്ക് മൂന്ന് വിക്കറ്റുണ്ട്. വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
രണ്ടാം സെമി ഫൈനൽ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിൽ ഇതേ ദിവസം നടക്കും.