കോലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനു തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 113 റൺസെടുക്കാനെ സാധിച്ചുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് ഓവറും ഒൻപതു വിക്കറ്റും ബാക്കിനിൽക്കെ ജയം സ്വന്തമാക്കി.
ഇംഗ്ലണ്ടിനുവേണ്ടി ഓപ്പണർ ഡേവിന പെറിൻ 45 റൺസും ക്യാപ്റ്റൻ അബി നോർഗ്രോവ് 30 റൺസുമെടുത്തു. ബാക്കിയുള്ള ഇംഗ്ലീഷ് താരങ്ങൾക്ക് ഇന്ത്യൻ ബോളിങ് നിരയ്ക്കുമുന്നിൽ പിടിച്ചു നിൽക്കാനായില്ല.
ഇന്ത്യയ്ക്കുവേണ്ടി പരൂണിക സിസോദിയയും വൈഷ്ണവി ശർമയും മൂന്നു വിക്കറ്റുകൾ വീതമെടുത്തു. ആയുഷി ശുക്ല രണ്ടു വിക്കറ്റും വീഴ്ത്തി.
ഓപ്പണർ ജി തൃഷയുടെ (35) വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 50 പന്തിൽ എട്ടു ഫോറുകളോടെ 56 റൺസെടുത്ത ജി കമാലിനി ടോപ് സ്കോററായി.
സനിക ചാൽകെ 12 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്തു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.