ലാഹോർ: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്‌ട്രേലിയ - അഫ്ഗാനിസ്ഥാൻ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു.
ലാഹോർ, ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ്ചെയ്ത അഫ്ഗാനിസ്ഥാൻ 273 റൺസിന്റെ മികച്ചൊരു സ്കോർ കെട്ടിപ്പടുത്തു.
അഫ്ഗാൻ ഉയർത്തിയ 274 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 109 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് മത്സരം ഉപേക്ഷിക്കേണ്ടി വന്നു.
ഇരുവരും ഒരോ പോയിന്റുകൾ വീതം പങ്കിട്ടു. നാല് പോയിന്റുമായി ഓസീസ് സെമി ഫൈനൽ ഉറപ്പിക്കുകയും ചെയ്തു.
സെദിഖുള്ള അദൽ (85), അസ്മതുള്ള ഒമർസായ് (67) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
ഓസീസിന് വേണ്ടി ബെൻ ഡ്വാർഷുയിസ് മൂന്നും സ്‌പെൻസർ ജോൺസൺ, ആഡം സാംപ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെന്ന നിലയിൽ നിൽക്കെ മത്സരത്തിൽ വില്ലനായി മഴയെത്തി.
മറുപടി ബാറ്റിംഗിൽ മാത്യൂ ഷോർട്ടിന്റെ (20) വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. സഹ ഓപ്പണർ ട്രാവിസ് ഹെഡ് 59 റൺസുമായി ക്രീസിലുണ്ട്. സ്റ്റീവൻ സ്മിത്താണ് (19) മറുവശത്തും നിൽക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്.
ഇതിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു മത്സരം ബാക്കിയുണ്ട്. അവർക്ക് ഇംഗ്ലണ്ടിനെ തോൽപ്പിക്കാനായാൽ ഗ്രൂപ്പ് ചാംപ്യന്മാരായി സെമി കളിക്കാം. അഫ്ഗാന് കുറഞ്ഞ് നെറ്റ് റൺറേറ്റാണുള്ളത്.