നാഗ്പൂർ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ആദ്യവിജയം സ്വന്തമാക്കി ടീം ഇന്ത്യ. നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് വിജയലക്ഷ്യം 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
ശുഭ്മാന്‍ ഗില്‍ (87), ശ്രേയസ് അയ്യര്‍ (59), അക്‌സര്‍ പട്ടേല്‍ (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.
ആദ്യവിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറുടെയും (52) ജേക്കബ് ബേത്തലിന്റെയും (51) അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് തുണയായത്. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേജയും തിളങ്ങി.
മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്.
ഓപണര്‍മാരായ രോഹിത് ശര്‍മയെയും (2) യശസ്വി ജയ്‌സ്വാളിനെയും (15) തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും പിന്നീട് ക്രീസിലൊരുമിച്ച ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ഇന്ത്യയെ കരകയറ്റി.
96 പന്തില്‍നിന്ന് 14 ബൗണ്ടറിയടിച്ച് 87 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ ബാറ്റര്‍മാരിലെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 36 പന്തില്‍നിന്ന് ഒമ്പത് ബൗണ്ടറിയും രണ്ട് സിക്സറുകളും സഹിതം 59 റണ്‍സ് നേടി. അക്സര്‍ പട്ടേല്‍ 47 പന്തില്‍നിന്ന് ആറ് ബൗണ്ടറിയും ഒരു സിക്സും അടക്കം 52 റണ്‍സ് നേടി.