നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിൽ കന്നി കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് വിദർഭയെ നേരിടും. നാഗ്പൂരിൽ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 9.30 നാണ് മത്സരം.
ജിയോ ഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാം. ടൂണർമെന്റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത ടീമുകളാണ് രണ്ടും.
കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് വഴങ്ങേണ്ടി വന്ന വിദർഭ ഇത്തവണ കിരീടം കിട്ടിയേ തീരൂ എന്ന വാശിയിലാണ് കളത്തിലിറങ്ങുക.
എന്നാൽ മറുവശത്ത് കന്നി കിരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്.
കേരള ടീമിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. പിച്ചിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഏതാനും മാറ്റങ്ങള്‍ക്ക് മാത്രമാണ് സാധ്യത.
സല്‍മാന്‍ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്‌സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുന്‍നിര കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ കേരളത്തിന്റെ ബാറ്റിങ് കരുത്ത് കൂടും.
കഴിഞ്ഞ മത്സരത്തിലൂടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൗളിങ്ങില്‍ എംഡി നിധീഷും ജലജ് സക്‌സേനയും ആദിത്യ സര്‍വാതെയുമാണ് കേരളത്തിന്റെ കരുത്ത്.
സീസണില്‍ ഇത് വരെ കാഴ്ച വച്ച ആത്മവിശ്വാസത്തോടെ കളിക്കാനായാല്‍ ആദ്യ കിരീടം എന്ന ചരിത്ര നേട്ടം നേടാനാകും.