പുണെ: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിൽ. ജമ്മു കശ്‌മീരിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരം സമനിലയായതോടെയാണ് കേരളത്തിന്റെ സെമി പ്രവേശനം.
രണ്ടാം തവണയാണ് കേരളം രഞ്ജിയിൽ സെമി കളിക്കുന്നത്. 2019ലായിരുന്നു കേരളത്തിന്റെ ആദ്യ സെമി പ്രവേശനം.
ക്വാർട്ടർ ഫൈനലിൽ തോൽവിയുടെ വക്കിൽ നിന്നാണ് കേരളം സെമി ടിക്കറ്റ് പൊരുതി നേടിയത്.
ആദ്യ ഇന്നിങ്‌സിലെ ഒരു റൺ ലീഡാണ് കേരളത്തിന്റെ സെമി പ്രവേശത്തിലേക്ക് വഴിതെളിച്ചത്.
സെമിയിൽ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. രണ്ടാം സെമിയിൽ വിദർഭ മുംബൈയുമായി ഏറ്റുമുട്ടും. ഫെബ്രുവരി 17നാണ് രണ്ട് മത്സരങ്ങളും.
ജമ്മു കശ്മീർ ഉയർത്തിയ 399 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത കേരളത്തിന്റെ ബാറ്റർമാർ ഒന്നര ദിവസം കടുത്ത ബോളിങ് പരീക്ഷണത്തിന് മുന്നിൽ വൻമതിലായി അണിനിരക്കുകയായിരുന്നു.
കേരളത്തിനായി സച്ചിൻ ബേബി (48), ഓപ്പണർ അക്ഷയ് ചന്ദ്രൻ (48), സൽമാൻ നിസാർ (44*), മുഹമ്മദ് അസ്ഹറുദ്ദീൻ (67*) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
ഒന്നാം ഇന്നിങ്‌സിലെ പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ ബേസിൽ തമ്പിയെ കൂട്ടുപിടിച്ച് സൽമാൻ നിസാർ പുറത്തെടുത്ത പോരാട്ടവീര്യമാണ് കേരളത്തിന് തുണയായത്.
ഒൻപതിന് 200 റൺസെന്ന നിലയിലുണ്ടായിരുന്ന കേരളത്തെ സൽമാൻ–ബേസിൽ കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു.
ഇരുവരും ചേർന്ന് 81 റൺസാണ് അവസാന വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ആദ്യ ഇന്നിങ്‌സിൽ സൽമാൻ സെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു (115).