രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ 379 റണ്‍സിന് പുറത്ത്, കേരളത്തിന് ഭേദപ്പെട്ട തുടക്കം

രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം മൂന്ന് വിക്കറ്റിന് 131 റണ്‍സെന്ന നിലയില്‍.

New Update
renji vidharbha keralam

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം മൂന്ന് വിക്കറ്റിന് 131 റണ്‍സെന്ന നിലയില്‍. 66 റണ്‍സോടെ ആദിത്യ സര്‍വാടെയും ഏഴ് റണ്‍സോടെ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. നേരത്തെ വിദര്‍ഭയുടെ ആദ്യ ഇന്നിങ്‌സ് 379 റണ്‍സിന് അവസാനിച്ചിരുന്നു.

Advertisment

നാല് വിക്കറ്റിന് 254 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ വിദര്‍ഭയ്ക്ക് ഡാനിഷ് മലേവാറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 153 റണ്‍സെടുത്ത മലേവാറിനെ ബേസില്‍ ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു. 285 പന്തുകളില്‍ 15 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു മലേവാറിന്റെ ഇന്നിങ്‌സ്. 

renji vidharbha keralam478

25 റണ്‍സുമായി ബാറ്റിങ് തുടരുകയായിരുന്ന യഷ് ഥാക്കൂറിനെയും ബേസില്‍ തന്നെ മടക്കി. അപകടകാരിയായ യഷ് റാഥോഡിനെ ഏദന്‍ ആപ്പിള്‍ ടോമും പുറത്താക്കിയതോടെ  വിദര്‍ഭയുടെ വിക്കറ്റുകള്‍ മുറയ്ക്ക് വീണു. 


ക്യാപ്റ്റന്‍ അക്ഷയ് വാഡ്കറുടെയും നചികേത് ഭൂട്ടെയുടെയും ചെറുതെങ്കിലും നിര്‍ണ്ണായകമായ ചെറുത്തുനില്കുകളാണ് വിദര്‍ഭയുടെ ഇന്നിങ്‌സ് 350 കടത്തിയത് . അക്ഷയ് വാഡ്കര്‍ 23ഉം നചികേത് ഭൂടെ 32ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി നിധീഷും ഏദന്‍ ആബ്ബിള്‍ ടോമും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ബേസില്‍ രണ്ടും ജലജ് സക്‌സേന ഒരു വിക്കറ്റും നേടി.


renji vidharbha keralam team

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ റണ്ണെടുക്കാതെ രോഹന്‍ കുന്നുമ്മല്‍ പുറത്തായപ്പോള്‍ അക്ഷയ് ചന്ദ്രന്‍ 14 റണ്‍സും നേടി മടങ്ങി. ഇരുവരെയും ദര്‍ശന്‍ നല്‍ക്കണ്ടെ ക്ലീന്‍ബൌള്‍ഡാക്കുകായിരുന്നു. മൂന്നാം വിക്കറ്റില്‍ ആദിത്യ സര്‍വാടെയും അഹമ്മദ് ഇമ്രാനും ചേര്‍ന്നുള്ള 93 റണ്‍സ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. 


പരിചിതമായ സാഹചര്യങ്ങളുടെ ആനുകൂല്യം മുതലാക്കി ആത്മവിശ്വാസത്തോടെ ബാറ്റ് വീശീയ ആദിത്യ സര്‍വാടെയുടെ പ്രകടനമാണ് ശ്രദ്ധേയമായത്. ഇടംകയ്യന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബൈ അടക്കമുള്ള വിദര്‍ഭ ബൌളര്‍മാരെ സമര്‍ഥമായി നേരിട്ട സര്‍വാടെ മനോഹരമായ ഷോട്ടുകളും പായിച്ചു.



 90 പന്തുകളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സര്‍വാടെ 66 റണ്‍സുമായി ബാറ്റിങ് തുടരുകയാണ്. മറുവശത്ത് മികച്ച പിന്തുണ നല്കിയ അഹ്‌മദ് ഇമ്രാന്‍ അവസാന സെഷനിലാണ് പുറത്തായത്. അഹ്‌മദ് ഇമ്രാന്‍ 37 റണ്‍സ് നേടി. കളി നിര്‍ത്തുമ്പോള്‍ ഏഴ് റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് സര്‍വാടെയ്‌ക്കൊപ്പം ക്രീസില്‍

Advertisment