രഞ്ജി ട്രോഫി ഫൈനല്‍; വിദര്‍ഭയോട് 37 റണ്‍സിന്റെ ലീഡ് വഴങ്ങി കേരളം

രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളം ആദ്യ ഇന്നിങ്‌സില്‍ 342 റണ്‍സിന് പുറത്തായി.

author-image
ഗള്‍ഫ് ഡസ്ക്
New Update
renji 1

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളം ആദ്യ ഇന്നിങ്‌സില്‍ 342 റണ്‍സിന് പുറത്തായി. 379 റണ്‍സായിരുന്നു വിദര്‍ഭ ആദ്യ ഇന്നിങ്‌സില്‍ നേടിയത്. 98 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. രഞ്ജി ട്രോഫി ചരിത്രത്തില്‍, ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയ വിദര്‍ഭ താരം ഹര്‍ഷ് ദുബെയുടെ പ്രകടനവും മൂന്നാം ദിവസം ശ്രദ്ധേയമായി.

Advertisment

renji 22

മൂന്ന് വിക്കറ്റിന് 131 റണ്‍സെന്ന നിലയിലാണ് കേരളം മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയത്. ആദ്യ പന്ത് തന്നെ ബൌണ്ടറി കടത്തിയാണ് തുടങ്ങിയതെങ്കിലും കരുതലോടെയാണ് ആദിത്യ സര്‍വാടെയും സച്ചിന്‍ ബേബിയും ഇന്നിങ്‌സ് മുന്നോട്ട് നീക്കിയത്.  സ്‌കോര്‍ 170ല്‍ നില്‌ക്കെ ആദിത്യ സര്‍വാടെയുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്.

79 റണ്‍സെടുത്ത സര്‍വാടെ, ഹര്‍ഷ് ദുബെയുടെ പന്തില്‍ ഡാനിഷ് മലേവാര്‍ പിടിച്ച് പുറത്താവുകയായിരുന്നു. ഒരറ്റത്ത് സച്ചിന്‍ ബേബി ഉറച്ച് നിന്നെങ്കിലും തുടര്‍ന്നെത്തിയ മറ്റാര്‍ക്കും ദീര്‍ഘമായ ഇന്നിങ്‌സുകള്‍ കളിക്കാനാവാതെ പോയത് കേരളത്തിന് തിരിച്ചടിയായി. സമീപ മല്‌സരങ്ങളില്‍ രക്ഷകനായി അവതരിച്ച സല്‍മാന്‍ നിസാര്‍ 21 റണ്‍സെടുത്ത് പുറത്തായി. 

renji333333333

സച്ചിന്‍ ബേബിയും മൊഹമ്മദ് അസറുദ്ദീനും ചേര്‍ന്ന 59 റണ്‍സിന്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാല്‍ 34 റണ്‍സെടുത്ത മൊഹമ്മദ് അസറുദ്ദീന്‍ ദര്‍ശന്‍ നല്‍ഖണ്ഡെയുടെ പന്തില്‍ എല്‍ബിഡബ്ലു ആയത് കേരളത്തിന് തിരിച്ചടിയായി. തുടര്‍ന്നെത്തിയ ജലജ് സക്‌സേനയും സച്ചിന് മികച്ച പിന്തുണയായി.

ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കേരള സ്‌കോര്‍ മുന്നൂറും കടന്ന് ലീഡിലേക്ക് നീങ്ങിയേക്കുമെന്ന തോന്നിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിതമായി സച്ചിന്‍ ബേബി പുറത്തായത്. അര്‍ഹിച്ച സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെയാണ് സച്ചിന്‍ പുറത്തായത്.

235 പന്തുകളില്‍ 10 ബൌണ്ടറിയക്കം 98 റണ്‍സ് നേടിയ സച്ചിന്‍, പാര്‍ഥ് രഖഡെയുടെ പന്തില്‍ കരുണ്‍ നായര്‍ പിടിച്ചാണ് പുറത്തായത്. തുടര്‍ന്ന് കേരളത്തിന്റെ ചെറുത്തുനില്പ് അധികം നീണ്ടില്ല. 18 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ജലജ് സക്‌സേന 28ഉം ഏദന്‍ ആപ്പിള്‍ ടോം പത്തും, നിധീഷ് ഒരു റണ്ണെടുത്തും പുറത്തായി. കേരളത്തിന്റെ ഇന്നിങ്‌സ് 342ന് അവസാനിച്ചു. 

വിദര്‍ഭയ്ക്ക് വേണ്ടി ദര്‍ശന്‍ നല്‍ഖണ്ഡെ, ഹര്‍ധ് ദുബെ, പാര്‍ഥ് റെഖാഡെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും യഷ് ഥാാക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി. രഞ്ജിയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയ ഇടംകയ്യന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബെയുടെ പ്രകടനമാണ് ശ്രദ്ധേയമായത്. കേരളത്തിനെതിരായ മൂന്ന് വിക്കറ്റുകളോടെ ഈ സീസണില്‍ ഹര്‍ഷ് ദുബെയുടെ ആകെ വിക്കറ്റ് നേട്ടം 69 ആയി. ഇതോടെ 2018-19 സീസണില്‍ 68 വിക്കറ്റുകള്‍ വീഴ്ത്തിയ ബിഹാര്‍ താരം അശുതോഷ് അമന്റെ റെക്കോഡാണ് ഹര്‍ഷ് ദുബെ മറികടന്നത്

 

Advertisment