റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയോടേറ്റ പരാജയത്തിനു പിന്നാലെ പരിശീലകൻ ഡൊറിവാൾ ജൂനിയറിനെ പുറത്താക്കി ബ്രസീൽ ഫുട്ബാൾ ടീം.
ടീമിന്റെ ചുമതലയിൽ ഡൊറിവാൾ ഉണ്ടാകില്ലെന്ന് ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ അറിയിച്ചു.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 4–1ന് ബ്രസീൽ ടീം അർജന്റീനയോട് പരാജയപ്പെട്ടതാണ് പരിശീലകനെതിരെ ഫുട്‌ബോൾ കോൺഫെഡറേഷൻ കടുത്ത നടപടി എടുത്തത്.
ഒരു വർഷവും രണ്ട് മാസവും ഡൊറിവാൾ ജൂനിയർ ടീമിനെ പരിശീലിപ്പിച്ചു.
ഡൊറിവാൾ ജൂനിയർ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ദേശീയ ടീമിനായി ചെയ്ത സേവനങ്ങൾക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടൻ തന്നെ നിയമിക്കും. ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി.
അതേസമയം കാർലോ ആൻസെലോട്ടിയെ ടീം പരിശീലകസ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കുന്നെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ആൻസെലോട്ടിയുമായി ബ്രസീൽ ഏറെക്കുറെ ധാരണയിലെത്തിയിരുന്നു.
കോപ അമേരിക്ക ഫുട്‌ബോളിനുമുമ്പ് സ്ഥാനമേൽക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ റയൽ മാഡ്രിഡ് കരാർ നീട്ടി.
അടുത്ത വർഷം ജൂൺവരെയാണ് അറുപത്തഞ്ചുകാരന്റെ സ്‌പാനിഷ് ക്ലബ്ബിലെ കാലാവധി.
എന്നാൽ ഉടൻതന്നെ ആൻസെലോട്ടിയെ കൂടാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രസീൽ കോൺഫെഡറേഷൻ.