ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിക്കും. വിക്കറ്റ് കീപ്പര്‍മാരായി ആരൊക്കെ ടീമിലെത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഋഷഭ് പന്ത് ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചുവെന്നാണ് സൂചന. രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് മത്സരം. മലയാളിതാരം സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, ഇഷന്‍ കിഷന്‍, ജിതേഷ് ശര്‍മ, ദിനേശ് കാര്‍ത്തിക് എന്നിവരാണ് മത്സരരംഗത്തുള്ളത്.
ഐപിഎല്ലിലെ പ്രകടനം ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ഇതില്‍ ജിതേഷ് ശര്‍മ ഒഴികെയുള്ളവര്‍ മികച്ച ഫോമിലാണ്. തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ദിനേശ് കാര്‍ത്തിക്കിലെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
അതുകൊണ്ട് തന്നെ, രാഹുല്‍, സഞ്ജു, ഇഷന്‍ എന്നിവരില്‍ ഒരാളാകും ടി20 ലോകകപ്പ് ടീമിലെത്തുക എന്നാണ് അനുമാനം. ഇതില്‍ രാഹുലും, ഇഷനും ഓപ്പണര്‍മാരായി മാത്രമേ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളൂ. മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരത്തെയാണ് ടീം തേടുന്നത് എന്നത് സഞ്ജുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഐപിഎല്ലിലെ വരും മത്സരങ്ങളിലെ പ്രകടനം എന്തായാലും നിര്‍ണായകമാകുമെന്ന് വ്യക്തം.
അതേസമയം, താന്‍ ആരുമായി മത്സരത്തിനില്ലെന്ന് സഞ്ജു വ്യക്തമാക്കി. ഇഷന്‍ കിഷനുമായുള്ള മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. സഞ്ജുവിന്റെ ഈ പ്രതികരണം കൈയ്യടി നേടുകയാണ്. സഞ്ജു ഒരു ചാനലിനോട് പ്രതികരിച്ചത് ഇങ്ങനെ:
“ഞാൻ ഇഷാനെ ബഹുമാനിക്കുന്നു.അദ്ദേഹം മികച്ച കളിക്കാരനാണ്. മികച്ച കീപ്പറാണ്. മികച്ച ബാറ്ററാണ്. മികച്ച ഫീല്‍ഡര്‍ കൂടിയാണ്. എനിക്ക് എൻ്റേതായ ശക്തിയും ബലഹീനതയും ഉണ്ട്. ഞാൻ ആരോടും മത്സരിക്കുന്നില്ല. എനിക്ക് എന്നോട് തന്നെ മത്സരിക്കാനാണ് ഇഷ്ടം. രാജ്യത്തിന് വേണ്ടി കളിച്ച് കളി ജയിക്കുക. ഒരേ ടീമിലുള്ളവരുമായി മത്സരിക്കുന്നത് ആരോഗ്യകരമായ കാര്യമല്ല”.