ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തിലെ പേസ് ബൗളിംഗ് പേജിൽ ഇംഗ്ലണ്ട് വെറ്ററൻ താരം ആൻഡേഴ്സനാകും ഇനി ആദ്യ പേരുകാരൻ. പഴകും തോറും വീര്യമേറുന്ന 41-കാരൻ ക്രിക്കറ്റ് ചരിത്രത്തിൽ 700 വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ പേസറെന്ന നേട്ടം കാൽചുവട്ടിലാക്കി. 147 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമാണിത്. ലോക ക്രിക്കറ്റിൽ 700 വിക്കറ്റ് നേട്ടം കൊയ്യുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് ആൻഡേഴ്സൺ.
ധരംശാല ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ താരം കുൽദീപ് യാദവിനെ വീഴ്‌ത്തിയതോടെയാണ് ആൻഡേഴ്സൻ ചരിത്ര പുസ്തകത്തിൽ പേരെഴുതിയത്. താരത്തിന് മുന്നിലുള്ളത് ശ്രീലങ്കൻ ഇതിഹാസം (800) മുത്തയ്യ മുരളീധരനും ഓസ്ട്രേലിയൻ ലെജന്റ് ഷെയ്ൻ വോണുമാണ് (708). 619 വിക്കറ്റുമായി കുംബ്ലെയാണ് പട്ടികയിലെ നാലാം സ്ഥാനക്കാരൻ. താരത്തിന്റെ നേട്ടത്തെ സ്റ്റേഡിയം ഒന്നാകെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ആദരിച്ചത്. പരമ്പര തുടങ്ങുമ്പോൾ നേട്ടത്തിന് പത്തുവിക്കറ്റ് അകലെയായിരുന്നു അകലെയായിരുന്നു ആൻഡേഴ്സൺ.