ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനും അർജന്‍റീനക്കും കാലിടറി. യുറുഗ്വേയെ നേരിട്ട അർജന്‍റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റപ്പോൾ ബ്രസീൽ കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോറ്റു.
തുടക്കത്തിൽ തന്നെ ബ്രസീലിന് വേണ്ടി മാർട്ടിനേലി ലീഡ് എടുത്തു. ശേഷം ലൂയിസ് ഡയസ് മാജിക്കിലൂടെ കൊളംബിയ വിജയിച്ചു കേറുകയായിരുന്നു. ഡയസ് ഇരട്ട ഗോൾ സ്വന്തമാക്കി. 75,79 മിനുട്ടുകളിലായിരുന്നു ഡയസിന്‍റെ ഗോളുകൾ.
അർജന്‍റീനക്കെതിരെ യുറുഗ്വെ 41-ാം മിനിറ്റില്‍ അരാഹോയിലൂടെയാണ് മുന്നിലെത്തിയത്. 87-ാം മിനിറ്റില്‍ അർജന്‍റീനയുടെ തോൽവി ഉറപ്പാക്കിയ ഗോൾ ന്യുനസ് സ്വന്തമാക്കി.തോറ്റെങ്കിലും അർജന്‍റീന തന്നെയാണ് പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം ലോകകപ്പ് ഏഷ്യൻ മേഖല യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ എതിരാളികളായ കുവൈത്തിനെ പരാജയപ്പെടുത്തിയത്. 75ാം മിനിറ്റിൽ മൻവീർ സിങ് ആണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് 'എ'യിൽ ഇന്ത്യയും, കുവൈത്തും കൂടാതെ ഖത്തറും അഫ്ഗാനിസ്ഥാനുമാണ് മറ്റു രണ്ടു രാജ്യങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സഥാനക്കാർ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും. 21ന് ഖത്തറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.