ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ മെഡലുകൾ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. രണ്ട് സ്വർണമുൾപ്പടെ എട്ടുമെഡലുകൾ. അതിൽ ഏഴും പിറന്നത് ഷൂട്ടിംഗ് റേഞ്ചിലും.
റൈഫിൾ ത്രീ പൊസിഷൻ വ്യക്തിഗത ഇനത്തിൽ ഏഷ്യൻ റെക്കാഡ് സ്ഥാപിച്ച്, ലോക റെക്കാഡ് മെച്ചപ്പെടുത്തിയ പ്രകടനത്തോടെ സിഫ്ത് സമ്ര കൗറും വനിതകളുടെ 25 മീറ്റർ റാപ്പിഡ് പിസ്റ്റൾ ടീമിനത്തിൽ മനു ഭാക്കർ, ഇഷ സിംഗ്, റിഥം സാംഗ്‌വാൻ എന്നിവരുമാണ് സ്വർണം നേടിയത്. റൈഫിൾ ത്രീ പൊസിഷനിൽ സിഫ്ത് , അഷി ചൗക്സെ,മനിനി കൗഷിക് എന്നിവരടങ്ങിയ ടീമിന് വെള്ളി ലഭിച്ചു. റാപ്പിഡ് പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ ഇഷ സിംഗ് വെള്ളി നേടിയപ്പോൾ റൈഫിൾ ത്രീ പൊസിഷനിൽ അഷിക്ക് വെങ്കലം നേടാനായി. പുരുഷ സ്കീറ്റ് ടീം വെങ്കലം നേടിയപ്പോൾ വ്യക്തിഗത ഇനത്തിൽ ആനന്ദ് ജീത് സിംഗിന് വെള്ളി ലഭിച്ചു.
സെയ്‌ലിംഗിൽ വിഷ്ണു ശരവണൻ വെങ്കലം നേടി.വുഷുവിൽ റോഷിബിനാ ദേവി ഫൈനലിലെത്തി സ്വർണപ്രതീക്ഷ പകർന്നു. ഇന്നാണ് ഫൈനൽ.പുരുഷ ടെന്നിസിലെ ഡബിൾസിൽ സാകേത് മെയ്‌നേനി -രാംകുമാർ സഖ്യം ക്വാർട്ടറിൽ വിജയിച്ച് മെഡലുറപ്പാക്കി. വനിതാ ബോക്സിംഗിൽ സ്വർണപ്രതീക്ഷയായ ലോക ചാമ്പ്യൻ നിഖാത് സരിൻ ക്വാർട്ടറിലെത്തി.