മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോൽവി. 190 റണ്‍സിനാണ് ഓസീസ് ജയം. മൂന്ന് മത്സരങ്ങളിലും ജയിച്ച് ഓസ്ട്രേലിയ പരമ്പര തൂത്തുവാരി.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 32.4 ഓവറില്‍ 148 റണ്‍സ് ചേര്‍ക്കുന്നതിനിടെ എല്ലാവരും മടങ്ങി.
ഓപണര്‍മാരായ യസ്തിക ഭാട്യയും (14 പന്തില്‍ ആറ്) സ്മൃതി മന്ദാനയും (29 പന്തില്‍ 29) ആദ്യം മടങ്ങി. 29 പന്തില്‍ 19 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും വിക്കറ്റ് കളഞ്ഞു. പത്ത് പന്തില്‍ മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി.
27 പന്തില്‍ 25 റണ്‍സോടെ ജെമീമ റോഡ്രിഗസും മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ ഏതാണ്ട് അറ്റു. അമന്‍ജോത് കൗറും (മൂന്ന്) പൂജ വസ്ത്രകാറും (14) മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച ഉറപ്പിച്ചു. ശ്രേയങ്ക പാട്ടീല്‍ (രണ്ട്), രേണുക സിങ് (പൂജ്യം), മന്നത്ത് കശ്യപ് (8) എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകള്‍. 39 പന്തില്‍ 25 റണ്‍സോടെ ദീപ്തി ശര്‍മ പുറത്താവാതെ നിന്നു.
ഓസ്‌ട്രേലിയക്കായി ജോര്‍ജിയ വെയര്‍ഹാം മൂന്ന്, അലാന കിങ്, അന്നാബെല്‍ സതര്‍ലന്‍ഡ്, മേഘന്‍ സ്‌കട്ട് എന്നിവര്‍ രണ്ട്, ആഷ്‌ലി ഗാര്‍ഡ്‌നര്‍ ഒന്ന് വിക്കറ്റുകള്‍ നേടി. ഇന്ത്യക്കായി ശ്രേയങ്ക പാട്ടീല്‍ മൂന്ന്, അമന്‍ജോത് കൗര്‍ രണ്ട്, ദീപ്തി ശര്‍മ, പൂജ വസ്ത്രകാര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.