ലണ്ടൻ: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള 14 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡാണ് വ്യാഴാഴ്ച ടീമിനെ പ്രഖ്യാപിച്ചത്.
ബെൻ സ്റ്റോക്‌സാണ് ടീമിനെ നയിക്കുന്നത്. ലീഡ്‌സിലെ ഹെഡിംഗ്‌ലിയിലാണ് മത്സരം നടക്കുക. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ജൂൺ 20ന് ആരംഭിക്കും.
ഫാസ്റ്റ് ബൗളർ ജാമി ഓവർടൺ ടീമിൽ തിരിച്ചെത്തി. ജോ റൂട്ട്, സാക്ക് ക്രൗളി, ഒളി പോപ്പ് എന്നിവരാണ് ബാറ്റിംഗ് നിരയ്ക്ക് കരുത്ത് പകരുന്നത്.
സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍, ജേക്കബ് ബേതേല്‍, ജാമി സ്മിത്ത് അടക്കമുള്ള യുവ നിരയാണ് ടീമിന്റെ ബൗളിംഗ് പട. പേസ് ബൗളിങ്ങിനെ നയിക്കുന്നത് ക്രിസ് വോക്‌സും ജോഷ് ടോംഗുമാണ്. ഇവര്‍ക്കൊപ്പം സാം കുക്ക്, ബ്രെയ്ഡന്‍ കര്‍സ് എന്നിവരുമുണ്ട്.
ഇംഗ്ലണ്ട് ടീം: ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബേതേല്‍, ഹാരി ബ്രൂക്ക്, ബ്രെയ്ഡന്‍ കര്‍സ്, സാം കുക്ക്, സാം ക്രൗളി, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ടന്‍, ഒലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോംഗ്, ക്രിസ് വോക്‌സ്.
ഇന്ത്യൻ ടീമിനെ നയിക്കുന്നത് ശുഭ്മാൻ ഗില്ലാണ്. വിരാട് കോലിയും രോഹിത് ശർമ്മയും ടെസ്റ്റ് ക്രിക്കറ്റിന് രാജിവച്ചതിന് പിന്നാലെയാണ് ഇന്ത്യൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.