സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു; മരണം അർബുദ ബാധിതനായി ചികിത്സയിലിരിക്കെ

New Update
Heath

സിംബാബ്വെ: സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. വന്‍കുടലിലെയും കരളിലെയും അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സിംബാബ്വെ ദേശീയ ടീമിന്റെ നായകനായിരുന്നു. കഴിഞ്ഞ മെയ് മാസം മുതല്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം.

Advertisment

1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്വെയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്ക്. സിംബാബ്വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നെടുംതൂണായിരുന്ന അദ്ദേഹം 2005ലാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.

സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും (ഏകദിനത്തില്‍ 239, ടെസ്റ്റില്‍ 216) സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്‌വെയ്ക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റെക്കോര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്.

വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നു. ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളെയും പരിശീലിപ്പിച്ചു.

Advertisment