കേപ്ടൗണ്‍: 146 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മുമ്പൊരിക്കലും നടക്കാത്ത നാടകീയ ബാറ്റിംഗ് തകർച്ചയാണ് ഇന്ത്യയ്ക്ക് സംഭവിച്ചത്. ഒറ്റ റണ്‍ പോലും എടുക്കാതെ ഇന്ത്യക്ക് നഷ്ടപ്പെട്ടത് ആറു വിക്കറ്റുകൾ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഓൾഔട്ടാക്കി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തകർന്ന് തരിപ്പണമായി.
അനായാസമായി ലീഡ് സ്വന്തമാക്കാനിറങ്ങിയ ഇന്ത്യക്ക് തിരിച്ചടിയായി. പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കഗീസോ റബാഡ, ലുൻഗി എൻഗിഡി, നാന്ദ്ര ബർഗർ എന്നിവരാണ് ഇന്ത്യൻ ബാറ്റിംഗിന്റെ നടുവൊടിച്ചത്.
തുടക്കത്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാൾ അക്കൗണ്ട് തുറക്കാതെ പുറത്തായിരുന്നു. രണ്ടാം വിക്കറ്റിൽ രോഹിത്ത് ശർമയും ശുഭുമാൻ ഗില്ലും ചേർന്ന് ഇന്ത്യയെ കൂറ്റൻ ലീഡിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷകൾക്ക് അധികം ആയുസുണ്ടായിരുന്നില്ല. 15ാം ഓവറിൽ രോഹിത്തിനെ പുറത്താക്കിയ ബർഗർ കളിയുടെ ഗതി തിരിച്ചു. പിന്നീട് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ഇന്ത്യക്കായില്ല.
ശുഭ്മാൻ ഗിൽ(55 പന്തിൽ 39 റണ്‍സ്), രോഹിത്ത് ശർമ(50 പന്തിൽ 39 റണ്‍സ്), വിരാട് കോഹ്ലി(59 പന്തിൽ 46റണ്‍സ്) ഒഴികെ മറ്റാരും രണ്ടക്കം കണ്ടില്ല.
വിരാട് കോഹ്ലിയും കെ.എൽ രാഹുലും ക്രീസിൽ നിൽക്കുമ്പോൾ ഇന്ത്യ 153 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് കേപ്ടൗണിൽ നടന്നത് കൂട്ടക്കുരുതിയായിരുന്നു. 11 പന്തുകളിൽ ഒരു റണ്‍ പോലും എടുക്കാതെ ഇന്ത്യക്ക് നഷ്ടമായത് ആറു വിക്കറ്റുകളാണ്. രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ സംപൂജ്യരായി മടങ്ങി.
അതേസമയം, രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാർ രണ്ടും ജസ്പ്രീത് ബുംമ്ര ഒരു വിക്കറ്റും സ്വന്തമാക്കി.