മുംബൈ: ഐപിഎല്ലിൽ ബൗളര്‍മാര്‍ക്ക് ഉമിനീര്‍ ഉപയോഗിച്ച് പന്തില്‍ മിനുസം വരുത്താൻ അനുമതി നല്‍കി ബിസിസിഐ.
കോവിഡ് സമയത്തായിരുന്നു സുരക്ഷാ മുൻ കരുതലുകളുടെ ഭാഗമായി ബൗളര്‍മാര്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് ബിസിസിഐ വിലക്കിയത്.
ഈ വിലക്ക് നിലവില്‍ തുടരുന്നുണ്ടെങ്കിലും ഐപിഎല്‍ പോരാട്ടങ്ങള്‍ക്കു മാത്രമായി ബിസിസിഐ വിലക്കു നീക്കിയിരിക്കുകയാണ്.
ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ യോഗത്തിലാണ് ഇത്തവണത്തെ മത്സരങ്ങളിൽ ഈ നിയമം ബാധകമായിരിക്കില്ല എന്ന തീരുമാനം ഉണ്ടായത്. ബിസിസിഐ നീക്കത്തെ എല്ലാ ടീമുകളുടേയും നായകന്‍മാര്‍ സ്വാഗതം ചെയ്യുകയും ചെയ്തു.
ഓഫ് സ്റ്റംപിനു പുറത്തു പോകുന്ന ഹൈറ്റ് വൈഡുകള്‍ റിവ്യു ചെയ്യാനുള്ള അവസരവും ഇത്തവണ ടീമുകള്‍ക്കു അനുവദിച്ചിട്ടുണ്ട്.
ഐപിഎല്‍ പുതിയ സീസണ്‍ ഈ മാസം 22നു തുടങ്ങാനിരിക്കെയാണ് ശ്രദ്ധേയ തീരുമാനം. ഇതോടെ കോവിഡിനു ശേഷം ഉമിനീര്‍ ഉപയോഗിച്ചു ബൗളര്‍മാര്‍ പന്തെറിയുന്ന ആദ്യ പോരട്ടമായി ഐപിഎല്‍ മാറും.
റിവേഴ്‌സ് സ്വിങിനായി ഉമിനീര്‍ ഉപയോഗിച്ചു പന്തില്‍ മാറ്റം വരുത്തി എറിയേണ്ടത് അനിവാര്യമാണെന്നു ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനു മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോന്‍ ഫിലാന്‍ഡര്‍, ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി തുടങ്ങിയവർ ഷമിക്ക് പിന്തുണയുമായി എത്തുകയും ചെയ്തു.
ക്രിക്കറ്റ് പിച്ചിലേക്ക് റിവേഴ്‌സ് സ്വിങ് തിരികെ കൊണ്ടു വരണമെങ്കില്‍ ഉമിനീര്‍ ഉപയോഗിച്ചു പന്തില്‍ മിനുസം വരുത്താന്‍ അനുമതി ലഭിക്കണമെന്നാണ് കഴിഞ്ഞ ദിവസം ഷമി വ്യക്തമാക്കിയത്.