വിശാഖപട്ടണം: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന് ഒരു വിക്കറ്റ് ജയം. ലഖ്നൗ സൂപ്പർ ജയന്‍റ്സ് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ ക്യാപിറ്റൽസ് മറികടന്നു.
ഇംപാക്ട് പ്ലെയറായിറങ്ങിയ അശുതോഷ് ശർമയാണ് ഡൽഹിക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. 31 പന്തിൽ 66 റൺസുമായി താരം പുറത്താകാതെനിന്നു. സ്കോർ: ലഖ്നോ സൂപ്പർ ജയന്‍റ്സ് - 20 ഓവറിൽ എട്ടിന് 208, ക്യാപിറ്റൽസ് - 19.3 ഓവറിൽ ഒമ്പതിന് 211.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റൽസിന് സ്കോർ ബോർഡിൽ രണ്ടക്കം തികയും മുമ്പ് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഷാർദുൽ ഠാക്കൂറിന്‍റെ ആദ്യ ഓവറിൽ ജേക്ക് ഫ്രേസർ മക്ഗർക് (ഒന്ന്), അഭിഷേക് പൊരൽ (പൂജ്യം) എന്നിവർ വീണപ്പോൾ രണ്ടാം ഓവറിൽ സമാർ റിസ്വിയും (നാല്) കൂടാരം കയറി.
നാലാം വിക്കറ്റിലൊന്നിച്ച ഫാഫ് ഡൂപ്ലെസിസും ക്യാപ്റ്റൻ അക്സർ പട്ടേലും ചേർന്ന് സ്കോർ 50 കടത്തി. 11 പന്തിൽ 22 റൺസ് നേടിയ അക്സർ പട്ടേൽ പുരാന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
സ്കോർ 65ൽ നിൽക്കേ ഡൂപ്ലെസിസ് മടങ്ങിയത് ആരാധകർക്ക് നിരാശയായി. 18 പന്തിൽ 29 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്സ് (22 പന്തിൽ 34) 13-ാം ഓവറിൽ ക്ലീൻ ബൗൾഡായി.
അപ്രതീക്ഷിത പ്രകടനവുമായി കളംനിറഞ്ഞ വിപ്രജ് നിഗം (15 പന്തിൽ 39) ഒരുഘട്ടത്തിൽ ക്യാപിറ്റൽസ് ക്യാമ്പിൽ ജയപ്രതീക്ഷയുയർത്തി. നാലോവറിൽ 42 റൺസ് വേണമെന്ന നിലയിലെത്തിയപ്പോൾ വിപ്രജ് വീണത് നിരാശയായി.