ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് ലക്നോ സൂപ്പര്‍ ജയന്റ്സ്. 5 വിക്കറ്റിനാണ് ജയം. സ്കോർ: സണ്‍ റൈസേഴ്സ് 190/9. ലക്നോ 193/5(16.1).
ഹൈദരാബാദ് ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം ലക്നോ16.1 ഓവറില്‍ മറികടന്നു. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും നിക്കോളാസ് പുരാനും നേടിയ അര്‍ധ സെഞ്ചുറികളാണ് ലക്നോവിന് ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിനായി ട്രാവിസ് ഹെഡ് (47), അനികെത് വര്‍മ (36), നിതീഷ് കുമാർ റെഡ്ഡി (34) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ലക്നോവിനായി ശാര്‍ദുല്‍ ഠാക്കൂര്‍ നാലുവിക്കറ്റുകള്‍ നേടി.
191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലക്നോവിനായി പുരാൻ കേവലം 26 പന്തില്‍ ആറുവീതം സിക്സും ഫോറും സഹിതം 70 റണ്‍സാണ് നേടിയത്. ഓപ്പണര്‍ എയഡന്‍ മാര്‍ക്രം (ഒന്ന്) പുറത്തായതോടെ ക്രീസിലെത്തിയ പുരാന്, മാര്‍ഷിനൊപ്പം ചേര്‍ന്ന് മാരക ആക്രമണം നടത്തി.
മിച്ചല്‍ മാര്‍ഷ് 31 പന്തില്‍ രണ്ട് സിക്സും ഏഴ് ബൗണ്ടറിയും സഹിതം 52 റണ്‍സ് നേടി. ഹൈദരാബാദിന് വേണ്ടി കമ്മിന്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 34 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ ഠാക്കൂറിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.