ചണ്ഡീഗഡ്: ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 20 റണ്‍സിന് കീഴ്പ്പെടുത്തി മുംബൈ ഇന്ത്യൻസ്. ജയത്തോടെ മുംബൈ രണ്ടാം ക്വാളിഫയറിയിൽ ഞായറാഴ്ച പഞ്ചാബ് സൂപ്പർ കിംഗ്സിനെ നേരിടും. സ്കോർ: മുംബൈ 228-5 (20), ഗുജറാത്ത് 208-6 (20).
മുംബൈ ഉയർത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി സായി സുദർശൻ മിന്നുന്ന പ്രകടനവുമായി കളം നിറഞ്ഞെങ്കിലും ടീമിനെ വിജയതീരത്തെത്തിക്കാൻ അദ്ദേഹത്തിനായില്ല. 49 പന്തിൽ 80 റണ്‍സാണ് സായി അടിച്ചു കൂട്ടിയത്.
സായി സുദർശനൊപ്പം വാഷിംഗ്ടണ്‍ സുന്ദറും (24 പന്തിൽ 48) ചേർന്ന് മുംബൈയിനെ സമ്മർദത്തിലാക്കിയെങ്കിലും റിച്ചാർഡ് ഗ്ലീസണ് സായിനെ വീഴ്ത്തി മുംബൈയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഗുജറാത്തിനായി ഷെർഫെയ്ൻ റൂഥർഫോർഡ് 24 റണ്‍സും രാഹുൽ തെവാട്ടിയ പുറത്താകാതെ 16 റണ്‍സും നേടി. അതേസമയം ആദ്യ ഓവറിൽതന്നെ നായകൻ ശുഭ്മാൻ ഗില്ലിനെ (1) നഷ്ടമായത് ഗുജറാത്തിന് കനത്ത തിരിച്ചടിയായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി രോഹിത് ശർമ മികച്ച പ്രകടനം കാഴ്ചവച്ചു. 81 റൺസെടുത്ത രോഹിത് ശർമയാണ് മുംബൈയുടെ ടോപ്സ്കോറർ. 50 പന്തിൽ ഒൻപത് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്.
ജോണി ബെയർസ്റ്റോ 47 റൺസും സൂര്യകുമാർ യാദവ് 33 റൺസും സ്കോർ ചെയ്തപ്പോൾ തിലക് വർമ 25 റൺസും നായകൻ ഹാർദിക് പാണ്ഡ്യ 22 റൺസും എടുത്തു.
ഗുജറാത്തിന് വേണ്ടി പ്രസിദ് കൃഷ്ണയും രവിശ്രീനിവാസൻ സായ് കിഷോറും രണ്ട് വിക്കറ്റ് വീതം എടുത്തു. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി.