അബുദാബി: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം രചിച്ച് അയർലൻഡ്. അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്താണ് അയര്‍ലന്‍ഡ് ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയത്.
ആദ്യ ടെസ്റ്റ് ജയത്തിനായി ഏറ്റവും കുറവ് മത്സരങ്ങള്‍ കളിക്കുന്ന ആറാമത്തെ ടീമാണ് അയര്‍ലന്‍ഡ്. തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്ക് ശേഷം എട്ടാം ടെസ്റ്റിലാണ് അയര്‍ലന്‍ഡ് ചരിത്രനേട്ടത്തിലെത്തിയത്.
സ്കോർ: അഫ്ഗാനിസ്ഥാന് 155 & 218, അയര്‍ലന്‍ഡ് 263& 111-4. ആദ്യ ഇന്നിംഗ്സിൽ അഫ്ഗാനിസ്ഥാന് 155 റൺസിന് എല്ലാവരും പുറത്തായി. 53 റൺസുമായി ഇബ്രാഹിം സദ്രാൻ ടോപ് സ്കോററായി. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയർ അഞ്ചുവിക്കറ്റ് നേടി.
2018ല്‍ ടെസ്റ്റ് പദവി ലഭിച്ച അയര്‍ലന്‍ഡ് പാകിസ്ഥാനെതിരെ ആണ് ആദ്യം കളിച്ചത്. ആ മത്സരം തോറ്റ് തുടങ്ങിയ അയര്‍ലന്‍ഡ് അഫ്ഗാനെതിരെയും മുമ്പ് ടെസ്റ്റില്‍ തോറ്റിരുന്നു. ഇന്ത്യയ്ക്കെതിരെ ആയിരുന്നു അഫ്ഗാന്റെ ടെസ്റ്റ് അരങ്ങേറ്റം.