നൂറും ഫിഫ്ടിയും അടിച്ച് കെ.എല്‍ രാഹുല്‍, ഇന്ത്യ എ - ഇംഗ്ലണ്ട് ലയണ്‍സ് രണ്ടാം പോരാട്ടവും സമനിലയില്‍

New Update
D

നോര്‍ത്താംപ്ടന്‍: ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള രണ്ടാം ചതുര്‍ദിന ടെസ്റ്റും സമനിലയില്‍ അവസാനിച്ചു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 348 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 7 വിക്കറ്റിന് 417 റണ്‍സും കണ്ടെത്തി. 

Advertisment

438 റണ്‍സെന്ന മികച്ച ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിങ്‌സ് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 327 റണ്‍സില്‍ അവസാനിപ്പിച്ച് 21 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയത്.

നാലാം ദിനത്തിന്റെ അവസാന സെഷനില്‍ ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ട് ലയണ്‍സ് 32 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി കെഎല്‍ രാഹുല്‍, ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍, തനുഷ് കൊടിയാന്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. സെഞ്ച്വറിക്കു പിന്നാലെയാണ് രാഹുല്‍ അര്‍ധ സെഞ്ച്വറിയും നേടിയത്. താരം 51 റണ്‍സെടുത്തു.

തനുഷാണ് രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം 90 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അന്‍ഷുല്‍ 51 റണ്‍സുമായും പുറത്താകാതെ തുടര്‍ന്നു. അഭിമന്യു ഈശ്വരന്‍ 80 റണ്‍സെടുത്തു. നിതീഷ് കുമാര്‍ റെഡ്ഡി (42), ശാര്‍ദുല്‍ ഠാക്കൂര്‍ (34) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു.

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് ലയണ്‍സിനു നഷ്ടമായ 3 വിക്കറ്റില്‍ രണ്ടും അന്‍ഷുല്‍ കാംബോജ് നേടി. ഒരു വിക്കറ്റ് തുഷാര്‍ ദേശ്പാണ്ഡെയും സ്വന്തമാക്കി.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ലയണ്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെന്ന മികച്ച സ്‌കോറിലായിരുന്നു. എന്നാല്‍ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ആധിപത്യം കണ്ടു.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ടോം ഹെയ്ന്‍സ്, എമിലിയോ ഗേ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ടോം 54 റണ്‍സും ഗേ 71 റണ്‍സും കണ്ടെത്തി. കളി നിര്‍ത്തുമ്പോള്‍ ജോര്‍ദാന്‍ കോക്സ് 31 റണ്‍സുമായും ക്യാപ്റ്റന്‍ ജെയിംസ് റ്യു റണ്ണൊന്നുമെടുക്കാതെയും ക്രീസില്‍.


ഇന്ത്യക്കായി ഖലീല്‍ അഹമദ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അന്‍ഷുല്‍ കാംബോജ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. തനുഷ് കൊടിയാന്‍, നിതീഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ഒന്നാം ദിനത്തില്‍ ഇന്ത്യ എ 7 വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് അവസാനിപ്പിച്ചത്. ശേഷിച്ച വിക്കറ്റുകള്‍ രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ വീണു. കെഎല്‍ രാഹുലിന്റെ സെഞ്ച്വറിയും ധ്രുവ് ജുറേലിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ഇടവേളയ്ക്കു ശേഷമുള്ള റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ക്ലാസ് സെഞ്ച്വറിയോടെ കെഎല്‍ രാഹുല്‍ ആഘോഷിച്ചു. 168 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്സും സഹിതം രാഹുല്‍ 116 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങിയ താരം അച്ചടക്കവും ക്ലാസും നിറഞ്ഞ ബാറ്റിങുമായി കളം വാണു.

വരാനിരിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റില്‍ ഇന്ത്യയുടെ നിര്‍ണായക താരമാണ് രാഹുല്‍. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും വിരമിച്ച സ്ഥാനത്ത് പുതു തലമുറ ടീമിലെ പരിചയ സമ്പന്നരായ താരങ്ങളില്‍ ഒരാളാണ് 33കാരന്‍. 58 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള രാഹുല്‍ 8 സെഞ്ച്വറികളും 17 അര്‍ധ സെഞ്ച്വറികളും ലോങ് ഫോര്‍മാറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. 199 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍.

അഭിമന്യു ഈശ്വരനേയും യശസ്വി ജയ്‌സ്വാളിനേയും തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷം കരുണ്‍ നായരേയും പിന്നീട് ധ്രുവ് ജുറേലിനേയും കൂട്ടുപിടിച്ച് താരം നടത്തിയ രക്ഷാ പ്രവര്‍ത്തനം കൈയടി നേടുന്നതാണ്.

ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ മലയാളി താരം കരുണ്‍ നായര്‍ മികവ് ആവര്‍ത്തിച്ചെങ്കിലും 40 റണ്‍സുമായി മടങ്ങി. രാഹുലും കരുണും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 84 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

ആദ്യ മത്സരത്തിലെ രണ്ടിന്നിങ്സിലും അര്‍ധ സെഞ്ച്വറി നേടിയ ധ്രുവ് ജുറേല്‍ തുടരെ മൂന്നാം ഇന്നിങ്സിലും അര്‍ധ സെഞ്ച്വറി നേടി. ധ്രുവ് ജുറേല്‍ 52 റണ്‍സുമായി മടങ്ങി. നാലാം വിക്കറ്റില്‍ രാഹുലും ജുറേലും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. ഇരുവരും ചേര്‍ന്ന് 121 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. നിതീഷ് കുമാര്‍ റെഡ്ഡിയും തിളങ്ങി. താരം 34 റണ്‍സ് കണ്ടെത്തി.

കളി നിര്‍ത്തുമ്പോള്‍ 5 റണ്‍സുമായി തനുഷ് കൊടിയാനും 1 റണ്‍സുമായി അന്‍ഷുല്‍ കാംബോജുമാണ് ക്രീസില്‍. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 17 റണ്‍സിലും ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ 11 റണ്‍സുമായും മടങ്ങി.

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലുള്ള ക്രിസ് വോക്സ് 3 വിക്കറ്റുമായി തിളങ്ങി. ജോര്‍ജ് ഹില്‍, ജോഷ് ടോംഗ് രണ്ട് വിക്കറ്റും ഫര്‍ഹാന്‍ അഹമദ്, ടോം ഹെയ്ന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.