ചെന്നൈ: മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെതിരെ ഗുരുതര ആരോപണം. താരം പന്തിൽ കൃത്രിമത്വം നടത്തിയെന്ന ആരോപണമാണ് ഉയർന്നത്. തമിഴ്നാട് പ്രീമിയർ ലീഗിൽ ഡിണ്ഡിഗൽ ഡ്രാഗൺസിന്റെ താരമാണ് അശ്വിൻ.
താരവും ടീമും രാസ വസ്തുക്കൾ ഉപയോഗിച്ച് പന്തിന്റെ ഭാരം കൂട്ടിയെന്ന പരാതിയുമായി ലീഗിലെ മറ്റൊരു ടീമായ മധുരൈ പാന്തേഴ്സാണ് രംഗത്തെത്തിയത്. അതുസംബന്ധിച്ച് പാന്തേഴ്സ് ടീം സംഘാടകർക്കു പരാതി നൽകി.
ഈ മാസം 14നു നടന്ന മുധുരൈ- ഡിണ്ഡിഗൽ പോരാട്ടത്തിനിടെ അശ്വിനും സംഘവും പന്തിൽ കൃത്രിമത്വം നടത്തിയെന്നാണ് ആരോപണം.
പന്തിന്റെ ഭാരം കൂട്ടാൻ രാസവസ്തുക്കൾ ചേർത്ത തൂവാല ഉപയോഗിച്ചെന്നും കൃത്രിമത്വം നടന്നതോടെ പന്തിൽ നിന്നു ഒരു ലോഹത്തിന്റെ ശബ്ദം പുറത്തു വന്നു എന്നും പരാതിയിലുണ്ട്. പരാതി സ്വീകരിച്ച ടിഎൻപിഎൽ അധികൃതർ പാന്തേഴ്സ് ടീമിനോടു തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മതിയായ തെളിവുകൾ ഇല്ലാതെ ഒരു കളിക്കാരനെതിരെയോ ഫ്രാഞ്ചൈസിക്കെതിരെയോ ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് തെറ്റാണ്.
ആരോപണങ്ങളിൽ സത്യമുണ്ടെന്നു കണ്ടെത്തിയാൽ ഒരു സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കും. പാന്തേഴ്സ് ടീം തെളിവുകൾ നൽകിയില്ലെങ്കിൽ ടീം നടപടികൾ നേരിടേണ്ടി വരുമെന്നും ടിഎൻപിഎൽ അധികൃതർ വ്യക്തമാക്കി.