ദുബായ്: ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളിൽ ദുബായില്‍ കളിക്കുന്നതുവഴി ഇന്ത്യൻ ടീമിന് ഒരു തരത്തിലുമുള്ള നേട്ടവും ലഭിക്കുന്നില്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അധിക ആനുകൂല്യം ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് രോഹിത്തിന്റെ പ്രതികരണം.
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലെ പിച്ചുകള്‍ ഓരോ മത്സരത്തിലും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്നും ടീമിന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടാണെന്നും രോഹിത് വ്യക്തമാക്കി.
ഔട്ട്ഫീല്‍ഡിന്റെ സ്വഭാവം അതേപടി തുടര്‍ന്നെങ്കിലും ഓരോ മത്സരത്തിലും പിച്ചുകള്‍ വ്യത്യസ്തമായാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ വേദികളിലേക്ക് യാത്രചെയ്യാതെ ഒരേ വേദിയില്‍തന്നെ മത്സരങ്ങള്‍ കളിക്കുന്നത് ഇന്ത്യന്‍ ടീമിന് വലിയ മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍മാരായ നാസര്‍ ഹുസൈന്‍, മൈക്കല്‍ അതേര്‍ട്ടണ്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു.
ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലാക്കുകയും ഇന്ത്യയ്ക്ക് ദുബായ് മാത്രം വേദിയായി നിശ്ചയിക്കുകയും ചെയ്ത ഐസിസി നടപടിക്കെതിരേ മുന്‍ പാകിസ്താന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു രോഹിത്.