മൊഹാലി: അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഉൾപ്പെട്ടില്ല. പകരം ജിതേഷ് ശർമ കീപ്പറാകും. ശുഭ്മാൻ ഗില്ലും തിലക് വർമയും ഇടം പിടിച്ചപ്പോൾ യശസ്വി ജയ്സ്വാൾ പുറത്തായി.
അഫ്ഗാനും ഇന്ത്യയും തമ്മിൽ ആദ്യമായാണ് ഒരു വൈറ്റ്ബാൾ ക്രിക്കറ്റ് പരമ്പര നടക്കുന്നത്. ഏകദിനത്തിലോ ട്വന്റി20യിലോ ഇതുവരെ ഇരുടീമും തമ്മിൽ പരമ്പരയിൽ ഏറ്റുമുട്ടിയിട്ടില്ല.
ഒരു വർഷത്തിന് ശേഷം ട്വന്റി 20 ടീമിൽ തിരിച്ചെത്തിയ സീനിയേഴ്സിന്റെ സാന്നിധ്യം ടീമിന് കരുത്തേകും. അതേ സമയം, സൂപ്പർതാരം വിരാട് കോഹ്ലി ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് വിട്ടുനിൽക്കുന്നതെന്ന് കോച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മറ്റു രണ്ടു മത്സരങ്ങളിൽ താരം തിരിച്ചെത്തിയേക്കും.
നീണ്ട ഇടവേളക്ക് ശേഷമാണ് നായകൻ രോഹിത് ശർമ ട്വന്റി മത്സരത്തിൽ കളിക്കുന്നത്. 2022 നവംബറിൽ അഡലെയ്ഡിൽ ആസ്ട്രേലിയക്കെതിരെ നടന്ന ട്വന്റി20 ലോകകപ്പ് മത്സരത്തിലാണ് അവസാനമായി രോഹിത് ശർമയും വിരാട് കോഹ്ലിയും കളിച്ചത്.