ബംഗളൂരു: ആവേശകരമായ മൂന്നാം ടി20 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. രണ്ട് സൂപ്പർ ഓവറുകൾ അരങ്ങേറിയ മത്സരത്തിൽ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. രവി ബിഷ്ണോയിടെ ബൗളിംഗ് മികവിൽ അഫ്ഗാനെ ഇന്ത്യ കീഴടക്കി. സൂപ്പർ ഓവറിലും രോഹിത് ശർമ തിളങ്ങി.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ പരമ്പര തൂത്തുവാരി ഇന്ത്യ. ആദ്യ സൂപ്പർ ഓവറിൽ 17 റൺസിന്റെ വിജയ ലക്ഷ്യമാണ് അഫ്ഗാൻ മുന്നോട്ട് വച്ചത്. ആറ് ബോളിൽ 16 റൺസെടുക്കാനെ ഇന്ത്യക്ക് സാധിച്ചൊള്ളു. പിന്നാലെ കളി രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.
ഫരീദ് അഹമ്മദ് എറിഞ്ഞ രണ്ടാം സൂപ്പർ ഓവറിൽ 11 റൺസാണ് ഇന്ത്യ നേടിയത്. ഒരു സിക്സും ബൗണ്ടറിയുമായി രോഹിത് ശർമ വീണ്ടും തിളങ്ങി. പിന്നാലെ ബാറ്റിംഗിനിറങ്ങിയ അഫ്ഗാനെ വിറപ്പിച്ച് രവി ബിഷ്ണോയ് ഇന്ത്യക്കുവേണ്ടി വിജയം സ്വന്തമാക്കി. മൂന്ന് പന്തിൽ നിന്ന് ഒരു റൺസ് സ്വന്തമാക്കുന്നതിനിടെ രണ്ട് അഫ്ഗാൻ താരങ്ങളെ ബിഷ്ണോയ് കൂടാരം കയറ്റി.
നേരത്തെ, ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. അർധ സെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണർമാരായ റഹ്മാനുള്ളാഹ ഗുർബാസ്(32 പന്തിൽ50 റൺസ്) ഇബ്രാഹിം സഡ്രാൻ(41 പന്തിൽ 50 റൺസ്)എന്നിവർ ചേർന്ന് ആദ്യ വിക്കറ്റിൽ 93 റൺസിന്റെ കൂട്ടുക്കെട്ടാണ് സമ്മാനിച്ചത്.
പിന്നാലെ ഇന്നിംഗ്സ് ആരംഭിച്ച ഗുൽബാദിൻ നയിബും അർധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. അഫ്ഗാനുവേണ്ടി മുഹമ്മദ് നബി 16 പന്തിൽ 34 റൺസും സ്വന്തമാക്കി. ഇന്ത്യക്കുവേണ്ടി വാഷിംഗ്ടൺ സുന്ദർ മുന്ന് വിക്കറ്റ് വീഴ്ത്തി.