/sathyam/media/media_files/2026/02/22/1000482982-2026-02-22-23-31-13.jpg)
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്ക 76 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി.
ആദ്യ മൂന്ന് വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായെങ്കിലും ഡേവാൾഡ് ബ്രേവിസ് (45)–ഡേവിഡ് മില്ലർ (63) കൂട്ടുകെട്ട് മത്സരം തിരിച്ചു പിടിച്ചു. മില്ലർ 35 പന്തിൽ 7 ബൗണ്ടറിയും 3 സിക്‌സറും ഉൾപ്പെടുത്തി തകർപ്പൻ ഇന്നിംഗ്സ് കളിച്ചു. ട്രിസ്റ്റൻ സ്റ്റബ്ബ്സ് 44 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുമ്ര 4 ഓവറിൽ 15 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഇഷാൻ കിഷൻ റൺസ് നേടാതെ പുറത്തായപ്പോൾ തിലക് വർമ്മയും അഭിഷേക് ശർമ്മയും വേഗത്തിൽ മടങ്ങി. സൂര്യകുമാർ യാദവ് (18), വാഷിംഗ്ടൺ സുന്ദർ (11) എന്നിവർക്ക് വലിയ ഇന്നിംഗ്സ് കളിക്കാനായില്ല. ശിവം ഡുബെ 42 റൺസ് നേടി പോരാടിയെങ്കിലും പിന്തുണ ലഭിച്ചില്ല. ഇന്ത്യ 18.5 ഓവറിൽ 111 റൺസിൽ പുറത്തായി.
മാർക്കോ ജാൻസൻ 4 വിക്കറ്റ് നേടി ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തപ്പോൾ കേശവ് മഹാരാജ് 3 വിക്കറ്റും കോർബിൻ ബോഷ് 2 വിക്കറ്റും നേടി വിജയം ഉറപ്പിച്ചു. ഈ തോൽവി ഇന്ത്യയുടെ സൂപ്പർ 8 സാധ്യതകൾക്ക് വലിയ തിരിച്ചടിയായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us