ബംഗളൂരു: മുംബൈ സിറ്റി എഫ്.സിയെ അഞ്ച് ഗോളിന് തോൽപ്പിച്ച് ബംഗളൂരു സെമിയിൽ കടന്നു.
ബംഗളൂരുവിനായി സുരേഷ് സിങ് വാങ്ജം, എഡ്ഗാർ മെൻഡസ്, റയാൻ വില്യംസ്, സുനിൽ ഛേത്രി, പെരേര ഡയസ് എന്നിവർ സ്കോർ ചെയ്തു. സെമിയിൽ എഫ്.സി ഗോവയാണ് ബംഗളൂരുവിന്റെ എതിരാളികൾ.
സുരേഷ് സിങ് വാങ്ജം ആദ്യ ഗോൾ നേടി. തിരിച്ചടിക്കാൻ മുംബൈ കിണഞ്ഞു പരിശ്രമിക്കവെ, 16ാം മിനിറ്റിൽ ജോർജ് ഓർട്ടിസ് ബംഗളൂരുവിന്റെ വല ചലിപ്പിച്ചെങ്കിലും ലൈൻ റഫറി ഓഫ്സൈഡ് ഫ്ലാഗുയർത്തി.
ആതിഥേയരുടെ ആക്രമണം തുടരുന്നതിനിടെ ദൗർഭാഗ്യകരമായ പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ പിറന്നു. ബോക്സിൽ റയാൻ വില്യംസിനെ എതിർതാരം വാൻപൂയ ഫൗൾ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് റഫറി പെനാൽറ്റി അനുവദിച്ചത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലെ നാലാം മിനിറ്റിൽ മുംബൈക്ക് ലഭിച്ച ഫ്രികിക്ക് ഗോളാക്കാനായില്ല. ഓർട്ടിസ് എടുത്ത കിക്ക് ഗോളി ഗുർപ്രീതിനെ കടന്നെങ്കിലും ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.
ഇടവേളക്കു പിന്നാലെ ബംഗളൂരു നിരയിൽ വിനീത് വെങ്കടേഷിന് പകരം ഛേത്രിയെത്തി. വൈകാതെ മൂന്നാം ഗോളും കുറിച്ച് ആതിഥേയർ കളി പൂർണമായും വരുതിയിലാക്കി.