'ഇനിയും ഒരുപാട് നൽകാനുണ്ട്': സിഡ്‌നി തണ്ടറുമായുള്ള കരാർ നീട്ടി ഡേവിഡ് വാർണർ

വാര്‍ണറുടെ കരാര്‍ നീട്ടിയത് ടീമിനെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു എന്ന് സിഡ്നി തണ്ടര്‍ ജനറല്‍ മാനേജര്‍ ട്രെന്റ് കോപ്ലാന്‍ഡ് പറഞ്ഞു.

New Update
Untitled

ഡല്‍ഹി: ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടറുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.

Advertisment

ബി.ബി.എല്ലിന്റെ നടപ്പ് സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് 39-കാരനായ വാര്‍ണര്‍ ടീമിനൊപ്പം തുടരാന്‍ തീരുമാനിച്ചത്. സിഡ്നി തണ്ടര്‍ ഈ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും, വാര്‍ണറുടെ ബാറ്റിംഗ് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


സീസണിലെ റെക്കോര്‍ഡ് പ്രകടനം

പ്രായം വെറുമൊരു നമ്പറാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഈ സീസണില്‍ വാര്‍ണര്‍ പുറത്തെടുത്തത്. എട്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 433 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.

ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാകാനും പത്ത് ടി20 സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ ക്രിസ് ഗെയ്ലിനും ബാബര്‍ അസമിനും പിന്നാലെ മൂന്നാമനാകാനും വാര്‍ണര്‍ക്ക് സാധിച്ചു.

'ആരാധകരുടെ പിന്തുണ നിര്‍ണ്ണായകം'

കരാര്‍ നീട്ടിയതിനെക്കുറിച്ച് വാര്‍ണര്‍ പ്രതികരിച്ചത് ഇങ്ങനെ:


'ഈ സീസണ്‍ ടീമിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങള്‍ പുറത്തെടുത്തതിനേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള ടീമാണിത്. ടീമിന്റെ പ്രകടനത്തില്‍ സ്ഥിരത കണ്ടെത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. എന്നാല്‍ ആരാധകര്‍ നല്‍കിയ വലിയ പിന്തുണയാണ് ടീമിനൊപ്പം തുടരാന്‍ എന്നെ പ്രേരിപ്പിച്ചത്. ഈ ടീമിനും ക്രിക്കറ്റിനും ഇനിയും ഒരുപാട് കാര്യങ്ങള്‍ നല്‍കാന്‍ എനിക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'


ബി.ബി.എല്‍ 16-ാം സീസണില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരാനുള്ള പദ്ധതികള്‍ ടീം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ണറുടെ കരാര്‍ നീട്ടിയത് ടീമിനെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു എന്ന് സിഡ്നി തണ്ടര്‍ ജനറല്‍ മാനേജര്‍ ട്രെന്റ് കോപ്ലാന്‍ഡ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ടി20 താരങ്ങളില്‍ ഒരാളായ വാര്‍ണര്‍, ഇപ്പോഴും ഫിറ്റ്നസിലും ബാറ്റിംഗിലും ഒന്നാം നിരയില്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment