വഡോദര: മഹാരാഷ്ട്രയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഏകദിന മത്സരത്തിന്റെ ഫൈനലില്‍ പ്രവേശിച്ചു. 69 റണ്‍സിന്റെ കരുത്തുറ്റ ജയമാണ് വിദര്‍ഭ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സെടുത്തു.
ഓപ്പണര്‍മാരായ ധ്രുവ് ഷോറി, യാഷ് റാത്തോഡ് എന്നിവരുടെ സെഞ്ച്വറി വിദര്‍ഭയുടെ കൂറ്റന്‍ സ്‌കോറിനു തുണയായി.
നായകന്‍ കരുണ്‍ നായരുടെയും ജിതേഷ് ശര്‍മയും അര്‍ധ സെഞ്ച്വറിയും വിദർഭയ്ക്ക് കരുത്തേകി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
മഹാരാഷ്ട്രക്കായി അര്‍ഷിന്‍ കുല്‍ക്കര്‍ണി (90), അങ്കിത് ബാവ്‌നെ (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.
നിഖില്‍ നായിക് (49), സിദ്ധേഷ് വീര്‍ (30), അസിം കസി (29), രാഹുല്‍ ത്രിപാഠി (27) എന്നിവരും പൊരുതിയെങ്കിലും 381 വിജയ ലക്ഷ്യം തൊടാനായില്ല.
വിദര്‍ഭയ്ക്കായി ദര്‍ശന്‍ നാല്‍കണ്ഡെ, നചികേത് ഭൂട്ടെ എന്നിവര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. ഒരു വിക്കറ്റ് പാര്‍ഥ് രെഖാഡെ സ്വന്തമാക്കി.
ഫൈനലില്‍ കര്‍ണാടകയാണ് വിദര്‍ഭയുടെ എതിരാളികള്‍. ഒന്നാം സെമിയില്‍ ഹരിയാനയെ വീഴ്ത്തിയാണ് കര്‍ണാടക ഫൈനലുറപ്പിച്ചത്. ഈ മാസം 18നാണ് കലാശപ്പോരാട്ടം.