ന്യൂഡല്‍ഹി: ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷ(എഐഎഫ്എഫ്)ൻ്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ദീപക് ശർമ്മയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ച് വനിതാ താരങ്ങള്‍ രംഗത്ത്. ഹിമാചൽ പ്രദേശ് ആസ്ഥാനമായുള്ള ക്ലബ്ബായ ഖാഡ് എഫ്‌സിയിലെ രണ്ട് വനിതാ ഫുട്‌ബോൾ താരങ്ങളാണ് ആരോപണമുന്നയിച്ചത്.
ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ വനിതാ ലീഗ് 2നിടെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് ദീപക് ശർമ്മ തങ്ങളെ മർദിച്ചതായി ഫുട്ബോൾ താരങ്ങൾ പറയുന്നു. വ്യാഴാഴ്ച ഗോവയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് ആക്രമണം നടന്നതെന്നാണ് ആരോപണം. സംഭവത്തില്‍ താരങ്ങൾ വെള്ളിയാഴ്ച എഐഎഫ്എഫിന് പരാതി നൽകി.
ഭക്ഷണം തയ്യാറാക്കികൊണ്ടിരുന്നപ്പോള്‍ ദീപക് ശർമ്മ പ്രകോപിതനാകുകയും തങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി ഫുട്ബോൾ താരങ്ങൾ പറയുന്നു. ഹിമാചൽ പ്രദേശ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയും എഐഎഫ്എഫ് മത്സര സമിതിയുടെ ഡെപ്യൂട്ടി ചെയർമാനുമാണ് ദീപക് ശർമ.
സംഭവം നടക്കുമ്പോൾ ദീപക് ശർമ മദ്യപിച്ചിരുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് ഗോവയിലേക്ക് പോകുമ്പോൾ തങ്ങൾക്കു മുന്നിൽ ദീപക് ശർമ മദ്യപിച്ചിരുന്നതായും ഫുട്ബോൾ താരങ്ങൾ ആരോപിച്ചു.