റിയാദ്: സംസ്ഥാനത്ത് അവതരിപ്പിച്ച ബജറ്റ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ മാത്രമാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരള ചാപ്റ്റർ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷയും പിന്നാക്ക വിഭാഗങ്ങളെയും വേണ്ട രീതിയിൽ പരിഗണിക്കാത്ത ബജറ്റിൽ കേവലം ഇരുപതു 'ശതമാനമുള്ള സവർണ വിഭാഗത്തെ പ്രത്യേകം പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. മുന്നോക്ക സമുദായ ക്ഷേമത്തിന് മുപ്പത്തി ഒന്നു കോടി രൂപയാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ സവർണ വിഭാഗത്തെ ഒപ്പം നിർത്താനുള്ള പിണറായി സർക്കാരിൻ്റെ തന്ത്രമാണിത്.
ഒരുവശത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ചിലവ് ചുരുക്കൽ അനിവാര്യമാണെന്നും പറയുന്ന ധനമന്ത്രി മറുവശത്ത് പ്രഖ്യാപനങ്ങളുടെ പെരുമഴ തീർത്തതോടെ ബജറ്റ് പ്രഹസനമായി മാറി. മുൻകാല ബജറ്റുകളിൽ നൂറുക്കണക്കിന് പൊള്ളായായ വാഗ്ദാനങ്ങള്‍ നല്‍കിയ ധനമന്ത്രി ഇത്തവണയും സമാനമായ വാഗ്ദാനങ്ങൾ ആവർത്തിച്ചിരിക്കുന്നു.
മൂന്ന് മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിൽ വാഗ്ദാനങ്ങളുടെ തള്ളിക്കയറ്റം ഉണ്ടായെങ്കിലും അത് നിറവേറ്റാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും ഈ ബജറ്റിലില്ലെന്നതും നിരാശ ജനകമാണ്. പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിച്ച് വോട്ടു തട്ടുന്നതിനായി മെനഞ്ഞെടുത്ത തട്ടിക്കൂട്ട് ബജറ്റാണിതെന്നതിൽ സംശയമില്ലെന്നും, പ്രവാസികൾ ഇതിൽ വഞ്ചിതരാവരുതെന്ന് ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരള ചാപ്റ്റർ ആക്ടിംങ്ങ് പ്രസിഡന്റ് അൻസാർ ആലപ്പുഴ, സെക്രട്ടറി സൈദലവി ചുള്ളിയൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.