തെലങ്കാന: തെലങ്കാനയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് എക്‌സിറ്റ് പോളുകൾ സൂചിപ്പിച്ചതിനെത്തുടർന്ന് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി.
ഡി.കെ ശിവകുമാർ, കെ.മുരളീധരൻ, ദീപ ദാസ് മുൻഷി, അജോയ് കുമാർ. കെ ജെ ജോർജ്ജ് എന്നിവരെയാണ് നിരീക്ഷകരായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചത്. വിജയം ഉറപ്പിക്കുന്ന എം.എൽ.എമാരോട് ഹൈദരാബാദിൽ എത്താനും നിർദേശിച്ചു.
ഫലപ്രഖ്യാപനത്തിന് ശേഷമുള്ള അട്ടിമറികള്‍ ഒഴിവാക്കാനാണ് ശിവകുമാറും നിരീക്ഷരും ശ്രമിക്കുക. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.
തെലങ്കാനയിൽ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി സൂം മീറ്റിംഗ് വിളിച്ചിട്ടുണ്ട്. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി കെ ശിവകുമാറും മീറ്റിംഗിൽ പങ്കെടുത്തു. എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിൽ എത്താനാണ് നിർദേശം.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയികളെ ചാക്കിലാക്കുന്ന ബിജെപി തന്ത്രത്തെ പ്രതിരോധിക്കാനാണ് വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള കോൺഗ്രസ് നീക്കത്തിന് പിന്നിൽ.