പ്രിയ സുഹൃത്ത് രതീഷിനെക്കുറിച്ച് വികാരാധീനനായി സംസാരിച്ച് സുരേഷ് ഗോപി. അമൃത ടിവി സ്പെഷ്യൽ ഓണം പ്രോഗ്രാം ജനനായകനിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് ഗോപി രതീഷിനെക്കുറിച്ച് സംസാരിച്ചത്.
ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ’ എന്നാണ് നിറഞ്ഞ കണ്ണുകളോടെ സുരേഷ് ഗോപി പറയുന്നത്. രതീഷിന്റെ മക്കളുടെ വിവാഹം പോലും സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് നടന്നത്. കടം കൊണ്ട് കഴുത്തറ്റം മുങ്ങിയ രതീഷിന്റെ കുടുംബത്തെ സഹായിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സുരേഷ് ഗോപിയും നിർമാതാവ് സുരേഷ് കുമാറുമാണ്. രതീഷിന്റെ മരണത്തിന് ശേഷവും നാല് മക്കളേയും കൊണ്ട് ജീവിതത്തോട് പൊരുതിയാണ് താരത്തിന്റെ ഭാര്യ ഡയാന ജീവിച്ചത്. അതുകൊണ്ടാണ്. രതീഷിന്റെ കുടുംബം സുരേഷ് ഗോപിക്ക് പ്രിയപ്പെട്ടതാകുന്നത്.
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടന്മാരിൽ ഒരാളാണ് രതീഷ്, നായകനായും, സഹ നടനായും, വില്ലനായും ഒരുപാട് കഥാപത്രങ്ങൾ മലയാള സിനിമയിൽ തകർത്ത് അഭിനയിച്ച പ്രതിഭ, ആലപ്പുഴയിലെ കലവൂരിൽ പുത്തൻപുരയിൽ രാജഗോപാൽ പത്മാവതിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ഷേർളി, ലൈല എന്നീ സഹോദരിമാർ രതീഷിനുണ്ട്. കൊല്ലം ശ്രീനാരായണ കോളേജിലും ചേർത്തല എസ്.എൻ കോളേജിലും വിദ്യാഭ്യാസം. ജയന്റെ വിയോഗ ശേഷം മലയാള സിനിമയുടെ തുടിപ്പ് രതീഷ് ആയിരുന്നു. 1977-ൽ പുറത്തിറങ്ങിയ വേഴാമ്പൽ എന്ന സിനിമയിലൂടെയാണ് രതീഷ് സിനിമ രംഗത്ത് എത്തുന്നത്. 88 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്, പിന്നീടാണ് അത് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സാമ്രാജ്യമായി മാറിയത്.
ശേഷം അദ്ദേഹം സിനിമ രംഗത്ത് നിന്ന് നാലു വർഷത്തോളം മാറി നിന്നിരുന്നു. ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്ക് മടങ്ങി വന്നത്.സിനിമ കൂടാതെ അദ്ദേഹം സീരിയൽ രംഗത്തും വളരെ സജീവമായിരുന്നു. കൂടാതെ അദ്ദേഹം ഒരു നിർമാതാവ് കൂടിയായിരുന്നു. 2002 ഡിസംബർ 23-ന് നെഞ്ചുവേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച് അന്തരിച്ചു. ഭാര്യ ഡയാന മുൻ മന്ത്രി എം.കെ. ഹേമചന്ദ്രന്റെ മകളായിരുന്നു. ഇവർക്ക് നാല് മക്കളാണ് ഉള്ളത്, പാർവ്വതി രതീഷ് , പത്മരാജ് രതീഷ്, പത്മ രതീഷ്, പ്രണവ്, എന്നാൽ രതീഷിന്റെ ഭാര്യ ഡയാനയും 2014 ൽ യാത്രയായി.