മുംബൈ: ക്രെഡിറ്റ് കാർഡിന് സമാനമായ പുതിയൊരു സംവിധാനം അവതരിപ്പിക്കാനൊരുങ്ങി യുപിഐ. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് പോലെ യുപിഐയിൽ ക്രെഡിറ്റ് ലൈനുകൾ നടപ്പാക്കാൻ ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകി. വരുന്ന ദിവസങ്ങളിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കുമെന്നാണ് വിവരം.
ആക്സസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ബാങ്കുകൾക്ക് ഇത് നടപ്പിലാക്കാൻ കുറച്ച് സമയമെടുക്കും. നിശ്ചിത കാലാവധിയിൽ ബിൽ സമയക്രമമുണ്ടാകും. ഈ കാലയളവിൽ പലിശ ഉണ്ടാകില്ല. തിരിച്ചടവ് വൈകുകയാണെങ്കിൽ പലിശ ഉണ്ടായിരിക്കും.
പണം വാങ്ങുന്ന വ്യാപാരികളിൽ നിന്ന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് പോലെ 1.2 ശതമാനം വരെ ഇൻ്റർചേഞ്ച് ഫീസ് ബാങ്കുകൾക്ക് ഈടാക്കാം. തേർഡ് പാർട്ടി ആപ്പുകൾക്കും ഫീസായി ചെറിയ തുക വരുമാനമായി ലഭിക്കും. ഇത് വ്യാപാരികൾക്കുള്ള ഇടപാടുകളിൽ മാത്രമായിരിക്കും സാധ്യമാവുക. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് ഉപയോഗിക്കാനാകില്ല.