ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെട്ടതോടെ കൂടുതൽ ജീവനക്കാരെ ഒഴിവാക്കാനൊരുങ്ങി ഗൂഗിൾ. 30000 ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തൊഴിലിടങ്ങളില്‍ എ.ഐ കൂടുതല്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി 12,000ത്തിനുമേല്‍ ജീവനക്കാരെയാണ് ഗൂഗിള്‍ ഈ വര്‍ഷം ഇതുവരേക്കും പിരിച്ചുവിട്ടിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിക്കും എന്നാണ് കരുതപ്പെടുന്നത്.
ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളില്‍ പരസ്യങ്ങള്‍ ചെയ്യുന്നതിന് മെഷീണ്‍ ലേണിങ്ങ് സാങ്കേതികവിദ്യ കൂടുതല്‍ ഉപയോഗിക്കാന്‍ ഗൂഗിളിന് താത്പര്യമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പുതിയ പരസ്യങ്ങള്‍ നിര്‍മ്മിക്കാനായി എ.ഐ ടൂളുകള്‍ കമ്പനി ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
’ദി ഇന്‍ഫര്‍മേഷന്‍’ എന്ന വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഗൂഗിള്‍ പരസ്യ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നിരവധി പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നുണ്ട്. പരസ്യം നിര്‍മിക്കുന്നതിനുള്ള പ്രധാന ടൂളുകളിലൊന്നാണ് പെര്‍ഫോമന്‍സ് മാക്‌സ് (പി മാക്‌സ്).
പരസ്യവിഭാഗത്തിലും പുറത്തുമായി മുപ്പതിനായിരത്തോളം പേരുടെ ജോലി നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഗൂഗിളില്‍ നിന്നും പ്രതികരണമൊന്നും ഇതുവരേക്കും ഉണ്ടായിട്ടില്ല.