റിയാദ്, സൗദി അറേബ്യയിലെ ഇരുപത്തിയാറു ലക്ഷം വരുന്ന ഇന്ത്യന് പ്രവാസികൾക്ക് പ്രാപ്യമാവുന്ന രീതിയിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുവാനുള്ള നിർദ്ദേശങ്ങൾ റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി,
കേന്ദ്ര വിദേശകാര്യ മന്ത്രി, ഡോ. സുബ്രഹ്മണ്യം ജയശങ്കർ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ , ഡോ. ഔസാഫ് സയീദ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവും എം.പി. യുമായ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ, പി.വി.അബ്ദുൽ വഹാബ്, രാജ്മോഹൻ ഉണ്ണിത്താൻ, എന്നിവർക്കാണ് മെയിൽ വഴി നിർദേശങ്ങൾ സമർപ്പിച്ചത്.
സൗദിയിലെ ഇന്ത്യൻ സമൂഹം കോവിഡ്-19 പടരുന്ന പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയിലും ഭയപ്പാടിലുമാണ്. അപ്രതീക്ഷിതമായി വന്ന ഒരു ദുരന്തമുഖത്ത് വിറങ്ങലിച്ച് നിൽക്കുകയാണ് ലോകം മുഴുവനും. സൗദിയിൽ സമൂഹവ്യാപനം വഴി വൈറസ് ബാധ വർദ്ധിച്ചുവരുന്ന ഈ ഘട്ടത്തിൽ അത്യാവശ്യമായി വേണ്ട ചികിത്സയും പരിചരണവും പ്രവാസികൾക്ക് ലഭ്യമാക്കാത്ത സാഹചാര്യമാണ് ഉണ്ടാകുവാൻ പോകുന്നത്. രോഗലക്ഷണങ്ങൾ കാണപ്പെടുന്നവർക്ക് ആവശ്യമായ ടെസ്റ്റുകൾ നടത്താനും അവരെ ഐസൊലേഷനിൽ പാർപ്പിക്കാനും വേണ്ട കാര്യങ്ങൾ ധ്രുതഗതിയിൽ ചെയ്യുന്നിടത്ത് ഭരണകൂടം വലിയ സമ്മർദ്ദം നേരിടുകയാണ്. കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ കാരണം സന്നദ്ധ പ്രവർത്തകർക്കുപോലും ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഈയൊരു സന്ദർഭത്തിൽ ഏതെങ്കിലും തരത്തിൽ ഇന്ത്യൻ സമൂഹത്തെ സഹായിക്കാൻ സാധിക്കുക സൗദിയിലെ ഇന്ത്യൻ എംബസിക്ക് മാത്രമാണ്. എംബസി മുഖാന്തരം നടപ്പാക്കാൻ സാധിക്കുന്ന ചില നിർദ്ദേശങ്ങളാണ് കെ.എം.സി.സി ഭാരവാഹികൾ ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചിട്ടുള്ളത്.
എംബസി ഇടപെട്ട് പ്രവാസി ഇന്ത്യക്കാർക്ക് ഏറ്റവും എളുപ്പം ലഭ്യമാകുന്ന രീതിയിൽ വിവിധ ഭാഷകൾ സംസാരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി, എംബസി ഹെല്പ് ലൈൻ ഒരു കൺട്രോൾ റൂം ആയി വികസിപ്പിക്കുക. രോഗലക്ഷണങ്ങൾ കാണുന്ന ആളുകൾക്ക് ടെസ്റ്റ് നടത്തുവാനുള്ള സൗകര്യം സജ്ജീകരിക്കുക. പ്രസ്തുത ഹെല്പ് ലൈൻ ഉപയോഗപ്പെടുത്തി ആശങ്കയിലായ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസം നൽകാൻ ഒരു ഓൺലൈൻ കൗൺസിലിംഗ് സെന്റർ ആരംഭിക്കുക.
വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു വളണ്ടിയർ വിംഗ് രൂപീകരിക്കുകയും ഇവർക്ക് കർഫ്യു സമയത്തും യാത്രാനുമതി ലഭിക്കാനുള്ള പാസുകൾ അനുവദിക്കുകയും ചെയ്യുക. രോഗലക്ഷണങ്ങൾ കാണപ്പെടുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രയാസം യഥാസമയം ആശുപത്രികളിലെത്താൻ വാഹനസൗകര്യം ലഭ്യമല്ലാത്തതും ഇത്തരക്കാർക്ക് ഐസൊലേഷനിൽ പോകാൻ മതിയായ സൗകര്യം ഇല്ലാത്തതുമാണ്.
പ്രസ്തുത ആവശ്യത്തിനായി പ്രത്യേക ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുകയും വിവിധ പ്രവിശ്യകളിൽ ഇന്ത്യൻ എംബസ്സിയുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളും വിവിധ സ്വകാര്യ മാനേജ്മെന്റുകളുടെ കീഴിലുള്ള ഇന്ത്യൻ സ്കൂളുകളും ഏറ്റെടുത്ത് അവ താത്കാലിക ഐസൊലേഷൻ സെന്ററുകളാക്കി മാറ്റുകയും ചെയ്യുക. സന്ദർശകവിസയിൽ എത്തി കുടുങ്ങിക്കിടക്കുന്നവർ, അടിയന്തിര ചികിത്സ ആവശ്യമായ മറ്റു രോഗികൾ, ഗർഭിണികൾ, ജോലിയില്ലാതെ താമസത്തിനും ഭക്ഷണത്തിനും പ്രയാസപ്പെടുന്നവർ, മറ്റു അടിയന്തര സാഹചര്യമുള്ളവർ തുടങ്ങിയവരെ ഏറ്റവും പെട്ടെന്ന് നാട്ടിൽ എത്തിക്കുന്നതിനാവശ്യമായ നടപടികൾ ഇന്ത്യ ഗവൺമെന്റുമായി കൂടിയാലോചിച്ച് സ്വീകരിക്കുക.
പലകാരണങ്ങളാൽ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാൻ ഇന്ത്യൻ എംബസി മുൻകൈ എടുക്കുക. തുടങ്ങിയ നിർദ്ദേശങ്ങളാണ് സമർപ്പിച്ചിട്ടുള്ളതെന്ന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ജില്ലാ വെൽഫെയർ ചെയർമാൻ റഫീഖ് മഞ്ചേരി, കൺവീനർ ഷറഫു പുളിക്കൽ എന്നിവർ അറിയിച്ചു.