Advertisment

മാസങ്ങള്‍ക്ക് ശേഷം വിനോദസഞ്ചാരമേഖല ഉണരുന്നു ! തേക്കടിയും മൂന്നാര്‍ രാജമലയും നാളെ തുറക്കും. സഞ്ചാരികളെ കാത്ത് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. പ്രവേശനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രം. ഓണക്കാലത്ത് കൂടുതല്‍ സഞ്ചാരികളെത്തുമെന്നും പ്രതീക്ഷ

New Update

publive-image

Advertisment

കുമളി: കൂടുതല്‍ ലോക്ക്‌ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ എത്തിത്തുടങ്ങും. തേക്കടിയും മൂന്നാറിലെ രാജമലയും നാളെ തുറക്കും. ഓണക്കാലത്ത് സഞ്ചാരികളുടെ വരവ് കൂടുന്നതോടെ പ്രതിസന്ധികള്‍ക്ക് ആശ്വസമാകുമെന്ന കണക്കു കൂട്ടലിലാണ് ടൂറിസം രംഗത്തുള്ളവര്‍

ഒന്നര വര്‍ഷത്തോളം വീടിനുള്ളല്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന സഞ്ചാര പ്രിയരെല്ലാം പുറത്തിറങ്ങിത്തുടങ്ങി. ഇടുക്കി, മാട്ടുപ്പെട്ടി, രാമക്കല്‍മേട്, പാഞ്ചാലിമേട്, വാഗമണ്‍, മലങ്കര ഡാം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സഞ്ചാരികളെത്തി തുടങ്ങിയിരുന്നു. മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗും തുടങ്ങി.

കോവിഡ് മാനദണ്ഡള്‍ കര്‍ശനമായി പാലിച്ചാണ് എല്ലായിടത്തും പ്രവേശനം. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഡോസ് വാക്‌സീന്‍ എടുത്ത് 2 ആഴ്ച കഴിഞ്ഞതിന്റെയോ കൊവിഡ് വന്നുപോയതിന്റെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. വനംവകുപ്പിന്റെ കൂടി അനുമതി ലഭിച്ചതോടെ തേക്കടിയും രാജമലയും നാളെ തുറക്കും.

തേക്കടിയിലെ ടൂറിസം പരിപാടികള്‍ ഒന്നാം തരംഗത്തിനുശേഷം പുനരാരംഭിച്ചപ്പോള്‍ വര്‍ധിപ്പിച്ച ബോട്ട് ചാര്‍ജ് പിന്‍വലിച്ചു. അതേസമയം കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരുടെ എണ്ണം കുറവാണ്.

ഓണക്കാലമാകുന്നതോടെ കൂടുതല്‍ നാട്ടുകാരായ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ നന്നേ കുറയും. വിനോദ സഞ്ചാരമേഖലയെ ആശ്രയിച്ചു കഴിയുന്ന ചെറുകിട വ്യാപാരികളൊക്കെ കടുത്ത പ്രതിസന്ധിയിലാണ്.

ഇവരുടെ പ്രതിസന്ധി ഒരുപരിധിവരെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Advertisment